നാലുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി.
കോട്ടയം . തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക പേരൂർ തച്ചനാട്ടിൽ ജി എസ് ലക്ഷ്മി (41) മരിച്ചത് ഗുരുതരവീഴ്ചയെന്ന് മെഡിക്കൽ ബോർഡിന്റെ സംസ്ഥാന ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ. ആശുപത്രിയെ വെള്ളപൂശിയ ജില്ലാ മെഡിക്കൽ ബോർഡിനെ തള്ളിയാണ് ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട്. അതേസമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാലു മാസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ലക്ഷ്മിയുടെ മരണത്തിൽ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ജയ്‌പാൽ ജോൺസൺ അടക്കമുള്ളവർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സർക്കാരിന്റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട് എടുത്തുപറഞ്ഞ് ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായില്ലെന്ന വിചിത്ര തീരുമാനത്തിലാണ് ജില്ലാ മെഡിക്കൽ ബോർഡിലെ ഭൂരിഭാഗം അംഗങ്ങളുമെത്തിയത്. എന്നാൽ ബോർഡിലുണ്ടായിരുന്ന ജില്ലാ ഗവൺമെന്റ് പ്ളീഡർ വി ജയപ്രകാശ് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതോടെ സംസ്ഥാന ഉന്നതാധികാര സമിതിയ്ക്ക് മുന്നിൽ വിഷയമെത്തി.
കേരളകൗമുദി റിപ്പോർട്ട് ശരിവയ്ക്കുന്നു.
ലക്ഷമിയുടെ മരണത്തിൽ മിറ്റേര ആശുപത്രിയുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് കേരളകൗമുദി തുടക്കം മുതൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ഉന്നത സമിതിയുടെയും കണ്ടെത്തൽ. രക്തബാങ്ക് അടക്കം അടിസ്ഥാന സൗകര്യം പോലും ആശുപത്രിയിൽ ഒരുക്കിയിരുന്നില്ല.
സമിതി കണ്ടെത്തിയ വീഴ്ചകൾ.
ഗുരുതരാവസ്ഥയിലായ ലക്ഷ്മിയ്ക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ല.
രക്തവും പ്ളാസ്മയും നൽകുന്നതിൽ 1.44 മണിക്കൂർ കാലതാമസം.
ഉന്നതാധികാര സമിതി.
ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ.പി.പി. പ്രീത കൺവീനറായും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അഡ്വ.ഷാജി ടി.എ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.തോമസ് മാത്യു, അഡീഷണൽ ഡയറക്ടർ ഒഫ് ഹെൽത്ത് സർവീസസ് (വിജിലൻസ്) ഡോ. ജോസ് ജി ഡിക്രൂസ് എന്നിവർ അംഗങ്ങളുമായുമുള്ള സമിതിയാണ് കേസ് പരിഗണിച്ചത്.
ലക്ഷ്മിയുടെ ഭർത്താവ് രാജേഷിന്റെ പ്രതികരണം.
മിറ്റേര ആശുപത്രിയ്ക്ക് വേണ്ടി കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. കോടതിയിടപെടലിലാണ് ഇതുവരെയെങ്കിലുമെത്തിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |