കോട്ടയം . കാത്തിരിപ്പുകൾക്ക് വിരാമിട്ട് ആധുനിക രീതിയിൽ നിർമ്മിച്ച കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, യാർഡ് നാളെ പൊതുജനങ്ങൾക്കായി സമർപ്പിക്കും. വൈകിട്ട് 5 ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. വർഷങ്ങളായി ചെളിക്കുഴിയായി കിടന്ന സ്റ്റാൻഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 1 കോടി 81 ലക്ഷം രൂപ മുതൽ മുടക്കിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. രാത്രി യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമ മുറി, പുരുഷൻമാർക്കും സ്ത്രീകൾക്കും ആധുനിക ടോയ്‌ലെറ്റ് സംവിധാനം, അധുനിക റിസർവേഷൻ കൗണ്ടർ, പൊലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 10 ബസുകൾ നിരനിരയായി ടെർമിനലിന്റെ മുൻപിൽ പാർക്ക് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നിർമാണം. സ്റ്റാൻഡിലെത്തുന്ന മറ്റ് ബസുകളുടെ പാർക്കിംഗ് ടെർമിനലിന്റെ മറുവശത്താണ്. പുറപ്പെടുന്ന ബസുകൾ മാത്രമാണ് മുൻപിൽ എത്തുക. യാത്രക്കാർക്ക് ടെർമിനലിൽ നിന്നുകൊണ്ട് ബോർഡ് നോക്കി ബസിൽ കയറാൻ കഴിയും. ഉദ്ഘാടന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയാകും. തോമസ് ചാഴികാടൻ എം പി, കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകർ, ജില്ലാ കളക്ടർ പി കെ ജയശ്രീ, മുൻസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർമാരായ ജയമോൾ, എൻ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |