തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയായി ഹാജരാകാതിരുന്ന ഡിവെെ.എസ്.പിയെ അറസ്റ്റുചെയ്‌ത് ഹാജരാക്കാൻ കോടതി നിർദ്ദേശം. മുൻ ഫോർട്ട് സി.ഐയും ഇപ്പോൾ ഡിവെെ.എസ്.പിയുമായ എസ്.വെെ. സുരേഷിനെ ഹാജരാക്കാനാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ. അനീസയുടെ ഉത്തരവ്.
2013 ഒക്ടോബർ 23ന് അന്നത്തെ ഫോർട്ട് എസ്.ഐയായിരുന്ന ശ്രീജിത്തിനെ ഫോർട്ട് സ്വദേശി മഹാദേവൻ കൈയേറ്റം ചെയ്‌തിരുന്നു. പടിഞ്ഞാറേകോട്ട വാഴപ്പള്ളി ലെയ്‌നിൽ ഡ്രെയിനേജ് പെെപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച അടിപിടി പരിഹരിക്കാനെത്തിയ ശ്രീജിത്തിനെ സംസാരത്തിനിടെ പ്രകോപിതനായ മഹാദേവൻ ആക്രമിക്കുകയായിരുന്നു. കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത് അന്നത്തെ സി.ഐയായിരുന്ന എസ്.വെെ. സുരേഷ് ആയിരുന്നു.
പല തവണ കോടതി ഡിവെെ.എസ്.പിക്ക് സമൻസും വാറണ്ടും അയച്ചിട്ടും ഹാജരാകാൻ കൂട്ടാക്കിയില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാത്തതിനാൽ വിചാരണ നീളുന്നുവെന്ന പ്രതിഭാഗത്തിന്റെ പരാതി പരിഗണിച്ചാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |