പറവൂർ: വിദേശ ഓൺലൈൻ കമ്പനിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. തൃശൂർ മണലിത്തറ കണ്ടാരത്ത് വീട്ടിൽ രാജേഷ് (മലാക്ക രാജേഷ് - 46), തൃശൂർ ലാലൂർ തുരുത്ത് പല്ലിശേരി വീട്ടിൽ ഷിജോ (45), കോട്ടുവള്ളി പരിയാരം തോട്ടുങ്കൽ വീട്ടിൽ ജിബി (41) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്ര് ചെയ്തത്. മൈ ക്ലബ് ട്രേഡേഴ്സ് എന്ന വ്യാജ ബഹുരാഷ്ട്ര കമ്പനിയുടെ ഗ്ലോബൽ ഡയറക്ടറും പ്രമോട്ടറും ഫിനാൻസ് മാനേജരുമാണെന്ന് പറഞ്ഞാണ് മൂവരും തട്ടിപ്പ് നടത്തിയത്. ചിറ്റാറ്റുകര, വടക്കേക്കര മേഖലകളിൽ യോഗങ്ങൾ സംഘടിപ്പിച്ച് ആളുകളെ വിശ്വസിപ്പിച്ച് പ്രതികൾ പണം തട്ടുകയായിരുന്നു. 1500 ഡോളറിന് തുല്യമായ തുകയുടെ യൂണിറ്റുകൾ ഇന്ത്യൻ രൂപയിൽ നിക്ഷേപിച്ചാൽ ഓരോ പ്രവൃത്തിദിവസവും നിക്ഷേപിച്ച തുകയുടെ ഒരു ശതമാനം വീതം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ലാഭവിഹിതം കയറുന്നത് അറിയാൻ കഴിയുമെന്നും പറഞ്ഞിരുന്നു. എന്നാൽ ലാഭവിഹിതമോ നിക്ഷേപിച്ച പണമോ കിട്ടാതായതോടെ പണം നഷ്ടപ്പെട്ട ഒരാൾ പരാതി നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതേ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി രാജേഷിന്റെ പേരിൽ 26 കേസുകളും ഷിജോയുടെ പേരിൽ 17 കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |