തൃശൂർ: 15.2 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. ചെന്ത്രാപ്പിന്നി സ്വദേശി ഏറെക്കാട്ടുപുരയ്ക്കൽ കേരള ബ്രോ എന്ന് വിളിക്കുന്ന ജിനേഷ് (31 ), കയ്പ്പമംഗലം സ്വദേശി തോട്ടുങ്ങൽ വിഷ്ണു (25 ) എന്നിവരെയാണ് പിടികൂടിയത്. കയ്പ്പമംഗലത്ത് നിന്നാണ് രണ്ടുപേരെയും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജുനൈദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തീരദേശ മത്സ്യബന്ധന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കുമായാണ് വൻതോതിൽ കച്ചവടം നടത്തിയിരുന്നത്.
വിതരണത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ മയക്കുമരുന്നു വിതരണം ചെയ്യുന്ന വിദ്യാർത്ഥികളെ കണ്ടെത്തി, രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. ഇവരുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും വിതരണം ചെയ്യുന്ന ആളുകളെ കുറിച്ചും അന്വേഷിച്ചുവരികയാണ്.പ്രതികളെ പിടിച്ച സംഘത്തിൽ മദ്ധ്യമേഖല എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം മുജീബ് റഹ്മാൻ, സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവുമാരായ മനോജ് കുമാർ, ജയൻ, സുനിൽ ദാസ്, ഹാരിഷ് ഷനോജ്, മനോജ് എന്നിവരുണ്ടായിരുന്നു.
കഴിഞ്ഞദിവസം കരാഞ്ചിറയിൽ എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിലായിരുന്നു. ആലപ്പാട് ഇരട്ടപ്പാലം മഠത്തിൽ വീട്ടിൽ ലിതിൻ ( 24 ), കരാഞ്ചിറ കവലക്കാട്ട് വീട്ടിൽ ഫിന്റോ ( 35 ), കരാഞ്ചിറ ചിറ്റിലപ്പിള്ളി വീട്ടിൽ അലെന്റ (22) , ചേർപ്പ് ചിറക്കൽ കോട്ടം റോഡ് കൊലയിൽ വീട്ടിൽ അബിൻ രാജ് (26), കരാഞ്ചിറ മണ്ണാൻ പറമ്പിൽ വീട്ടിൽ യദു കൃഷ്ണ ( 21 ) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, കാട്ടൂർ പൊലീസും ചേർന്ന് പിടികൂടിയത്.
250 വിദ്യാർത്ഥികളുടെ പേരും നമ്പറും
എം.ഡി.എം.എയുമായി പിടികൂടിയവരിൽ നിന്നും 250 ഓളം വരുന്ന വിദ്യാർത്ഥികളുടെ പേരും ഫോൺ നമ്പറും കണ്ടെടുത്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പറഞ്ഞു. എന്നാൽ ഇതിൽ പലതും ആവർത്തിച്ച് വന്നിട്ടുള്ളതിനാൽ വിശദമായി അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് എക്‌സൈസ് സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |