കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് തനിക്ക് അർഹതയില്ലെന്ന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു.
അസോ. പ്രൊഫസർ നിയമനത്തിന് സർവകലാശാല തയ്യാറാക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരിയാണ് പ്രിയ. ഇവർക്ക് അദ്ധ്യാപന പരിചയമടക്കമുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിലെ രണ്ടാം റാങ്കുകാരൻ ചങ്ങനാശേരി എസ്.ബി. കോളേജിലെ മലയാളം അദ്ധ്യാപകൻ ജോസഫ് സ്കറിയ നൽകിയ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്.പ്രിയ പിഎച്ച്.ഡി പഠനത്തിനു പോയ കാലയളവും, ഡെപ്യൂട്ടേഷനിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായിരുന്ന കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കിയത് യു.ജി.സിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കു വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ ആരോപണം. എന്നാൽ,ഗവേഷണത്തിന് സർക്കാരിന്റെ അനുമതിയോടെ ഡെപ്യൂട്ടേഷനിലാണ് പോയതെന്നും, അവധിയിലല്ലെന്നും പ്രിയ പറയുന്നു. ഇതു സർവീസായി സർക്കാർ പരിഗണിച്ചിട്ടുമുണ്ട്. സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ അദ്ധ്യാപക തസ്തികയാണെന്ന് 2012ൽ ഹൈക്കോടതിയുടെ വിധിയുണ്ട്. ആ നിലയ്ക്ക് രണ്ട് ഡെപ്യൂട്ടേഷനും അദ്ധ്യാപന പരിചയമായി പരിഗണിക്കാം.
ഹർജിക്കാരനു മതിയായ യോഗ്യതകളില്ലെന്ന ആരോപണവും പ്രിയ ഉന്നയിച്ചിട്ടുണ്ട്. അസോ. പ്രൊഫസർ നിയമനത്തിനുള്ള റിസർച്ച് സ്കോറിനു വേണ്ടി ഹർജിക്കാരൻ സമർപ്പിച്ച ആറു ബുക്കുകളിൽ രണ്ടെണ്ണം മാത്രമാണ് അദ്ദേഹം എഴുതിയത് ബാക്കിയുള്ളവ എഡിറ്റ് ചെയ്തതാണ്. അസി. പ്രൊഫസർ നിയമനത്തിന് യു.ജി.സി നെറ്റ് നിർബന്ധമാക്കിയിരുന്ന 2008ൽ ഈ യോഗ്യതയില്ലാതെയാണ് ഹർജിക്കാരൻ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചതെന്നും ആരോപണമുണ്ട്. ഹർജിയിൽ കണ്ണൂർ സർവകലാശാലയെ കക്ഷി ചേർത്തിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |