കോഴിക്കോട്: കാർഷികരംഗത്ത് പുത്തൻ സംസ്‌കാരം തീർക്കുകയാണ് പാലാഴിയിലെ അരുണിമ സ്വാശ്രയ സംഘം. നഗരപ്രദേശത്ത് അധികമാരും കൃഷി ചെയ്യാത്ത മഞ്ഞൾ കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ഈ കൂട്ടായ്മ. കൊവിഡ് കാലത്തിന് മുമ്പും അരുണിമ സ്വാശ്രയസംഘം മഞ്ഞൾ കൃഷിയിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു. പാലാഴിയിലെ ഒരേക്കറോളം സ്ഥലത്താണ് പൂർണമായും ജൈവ രീതിയിൽ മഞ്ഞൾ കൃഷി ചെയ്തിരിക്കുന്നത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ലഭ്യമാക്കിയ മഞ്ഞൾ വിത്ത് ഉപയോഗിച്ചാണ് കൃഷി.
വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന 19 യുവാക്കളടങ്ങുന്ന കൂട്ടായ്മയാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. അവധി ദിവസങ്ങളാണ് പ്രധാനമായും മാറ്റിവെയ്ക്കുന്നത്. ഒളവണ്ണ കൃഷിഭവന്റെയും കൃഷി ഓഫീസറുടെയുമെല്ലാം മാർഗ നിർദ്ദേശങ്ങളോടെയാണ് കൃഷി നടത്തുന്നത്. മേയ് മാസം അവസാനത്തോടെയാണ് വിത്തിട്ടത്. നിലവിലെ അവസ്ഥയിൽ മികച്ച വിളവ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞളിന് പുറമെ ഇഞ്ചി, ചേന, ചേമ്പ് എന്നിവയും ഇത്തവണ അരുണിമ പ്രവർത്തകർ ചെയ്തിട്ടുണ്ട്. തുടർന്നുള്ള കാർഷിക പ്രവർത്തനങ്ങൾക്കും കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും ഭാഗത്ത് നിന്നുള്ള സഹായങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |