പാട്ന: ബി.ജെ.പിയുമായി ബന്ധമില്ലെങ്കിൽ ജെ.ഡി.യു എം.പിയും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമായ ഹരിവംശ് നാരായൺ സിംഗിനോട് സ്ഥാനം രാജി വയ്ക്കാൻ ആവശ്യപ്പെടാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് രാഷ്ട്രീയ നയതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി. എൻ.ഡി.എ വിട്ട് പുറത്തു വന്നെങ്കിലും ബി.ജെ.പിയുമായി ഇപ്പോഴും നിതീഷ് കുമാർ ബന്ധം പുലർത്തുന്നുണ്ടെന്ന ആരോപണം നിതീഷ് കുമാർ തള്ളിയതിന് പിറകെയാണ് വെല്ലുവിളിയുമായി പ്രശാന്ത് കിഷോർ എത്തിയത്. ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലെങ്കിൽ നിങ്ങളുടെ എം.പിയോട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെടൂ എന്ന് പ്രശാന്ത് ട്വിറ്ററിൽ കുറിച്ചു.
നിതീഷ് കുമാറിന് ഇപ്പോഴും ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയായിരുന്ന 17 വർഷത്തിനിടെ 14 വർഷവും ബി.ജെ.പിയുടെ പിന്തുണയോടെയാണ് നിതീഷ് കുമാർ സ്ഥാനം നിലനിറുത്തിയതെന്നുമാണ് പ്രശാന്ത് കിഷോർ ആരോപിച്ചത്.അതേസമയം, പ്രശാന്ത് കിഷോർ പബ്ലിസിറ്റിക്കു വേണ്ടിയാണ് ആരോപണങ്ങൾ ഉയർത്തുന്നതെന്ന് നിതീഷ് കുമാർ പ്രതികരിച്ചു.ബി.ജെ.പിക്കെതിരെ നിതീഷ് കുമാർ രാജ്യവ്യാപകമായി വൻസഖ്യം രൂപീകരിക്കുന്നതിൽ പലരും സന്തുഷ്ടരാണെന്നും എന്നാൽ, അത് വിശ്വസിക്കാൻ പ്രയാസമാണെന്നും പ്രശാന്ത് ഒരു വീഡിയോയിലൂടെയാണ് പറഞ്ഞത്.
നിതീഷ് കുമാർ എൻ.ഡി.എ സഖ്യത്തിൽ നിന്ന് പുറത്തു വന്ന ഉടൻ അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടേണ്ടതായിരുന്നെന്നും അതിനു തുനിഞ്ഞില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാമായിരുന്നെന്നും പറഞ്ഞ കിഷോർ ഇത് നിതീഷ് ഭാവിയിലേക്കുള്ള അവസരം തുറന്നിട്ടതാണെന്നും പറഞ്ഞു.
ബീഹാറിൽ മഹാഗഡ്ബന്ധൻ സർക്കാർ രൂപീകരിക്കാൻ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ജനതാദളുമായി ചേർന്ന് ആഗസ്റ്രിലാണ് രണ്ടാം വട്ടം ബി.ജെ.പിയുമായുള്ള ബന്ധം നിതീഷ് കുമാർ വിച്ഛേദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |