റാന്നി : അത്തിക്കയം വലിയപാലത്തിലെ വെള്ളക്കെട്ടും വശങ്ങളിൽ വളർന്നു നിൽക്കുന്ന കാടും കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. പാലത്തിന്റെ ഇരു വശങ്ങളിലും ഒരാൾ പൊക്കത്തിൽ കാടു വളർന്നു നിൽക്കുകയാണ്. ഓവിലൂടെ വെള്ളം ഒലിച്ചു പോകാത്തതാണ് വെള്ളം കെട്ടിനിൽക്കാൻ കാരണം. ചെറിയ മഴ പെയ്താലും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ഇതുമൂലം ആളുകൾ പലപ്പോഴും റോഡിലേക്ക് കയറി നടക്കേണ്ട സ്ഥിതിയാണ്. ഇതു അപകടങ്ങൾക്ക് കാരണമാവും. പാലത്തിൽ കിളിർത്തു നിൽക്കുന്ന കാടുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. മാസങ്ങൾക്കു മുമ്പ് കേരള കൗമുദി ഈ വിഷയം ചൂണ്ടിക്കാട്ടി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് അത്തിക്കയം ബ്രദേഴ്സ് എന്ന വാട്സ് ആപ് കൂട്ടായ്മ പാലത്തിലെ കാടുകൾ നീക്കം ചെയ്തിരുന്നു.എന്നാൽ വീണ്ടും ഇപ്പോൾ അതേ സ്ഥിതിയിൽ കാടു വളർന്നു നിൽക്കുകയാണ്. എന്നാൽ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണം ശക്തമാണ്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ
സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള കാൽനട യാത്രക്കാർ പാലത്തിലൂടെ നടന്നു പോകുമ്പോൾ കെട്ടിക്കിടക്കുന്ന മലിന ജലം ദേഹത്ത് വീഴാറുണ്ട്. കൂടാതെ പകൽ സമയങ്ങളിൽ പാലത്തിൽ കൂടു കൂടിയിരിക്കുന്ന തേനീച്ചകൾ യാത്രകർക്ക് ഭീഷണി ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തേനീച്ച ഇളക്കിയത് കാരണം കാൽനട യാത്രക്കാർ മറുകര എത്താൻ ഏറെ പ്രയാസപ്പെട്ടു. മറ്റു ചിലർ വാഹനങ്ങളെ ആശ്രയിച്ചുമാണ് മറുകര എത്തിയത്.
..........
വശങ്ങളിൽ കാടുവളർന്നു നിൽക്കുന്നതിനാൽ പാലത്തിന്റെ ഇരു വശങ്ങളിലൂടെയും കാൽനട യാത്ര ദുഷ്കരമാണ്. വെള്ളക്കെട്ട് ഒഴിവാക്കി റോഡിലേക്ക് കയറി നടക്കുന്നത് പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്തിയേക്കാം. അടിയന്തരമായി പാലത്തിലെ കാട് നീക്കം ചെയ്യണം.
(നാട്ടുകാർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |