അടൂർ : അടൂർ ഗോപാലകൃഷ്ണൻ വളർന്ന കുടുംബ വീട് പൊളിച്ചു. പറമ്പിൽ തെങ്ങിൻ തൈകളും നട്ടു. വീട് പൊളിക്കരുതെന്നും സാംസ്കാരിക കേന്ദ്രമായി നിലനിറുത്തണമെന്നുമുള്ള ആവശ്യം ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിവച്ചിരുന്നു. ഒടുവിൽ കോടതി വിധി കുടുംബാംഗങ്ങൾക്ക് അനുകൂലമായതിനെ തുടർന്നാണ് വീട് പൊളിച്ചത്. വീടിന്റെ ഇപ്പോഴത്തെ അവകാശികൾ വീട് പൊളിച്ചുമാറ്റാൻ നേരത്തെ എത്തിയപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. വീടിന് മുന്നിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധയോഗവും നടത്തി. യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും പങ്കെടുത്തു. വീട് സാംസ്ക്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ അന്നത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി. തുടർന്ന് വീട്ടുടമ കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങിയാണ് വീട് പൊളിച്ചത്. കുടുംബ വീടിന് സമീപം അടൂരിന്റെ വിഹിതമായി അവശേഷിച്ച 13 സെന്റ് സ്ഥലം അദ്ദേഹംഅടുത്തിടെ സർക്കാരിന് കൈമാറിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ വീടില്ലാത്തവർക്ക് വീട് വയ്ക്കാനാണ് സ്ഥലം നൽകിയത്.
കുടുംബ വീട് പൊളിച്ചു മാറ്റിയ സാഹചര്യത്തിൽ ഇനിയെന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |