കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. തങ്കശ്ശേരിയിലെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിലെ വിദ്യാർത്ഥിയായ പള്ളിമുക്ക് സ്വദേശിക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ ക്രൂരമർദ്ദനമേറ്റത്. കായിക പരിശീലനത്തിനിടെ സീനിയർ വിദ്യാർത്ഥികളുടെ ഭാഗത്തേക്ക് ബാൾ തെറിച്ച് വീണെന്നാരോപിച്ചായിരുന്നു തല്ലി ചതച്ചത്. സംഭവം പുറത്തറിയിച്ചാൽ ആസിഡ് ഒഴിക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായി കുട്ടി പറഞ്ഞു. അടി കൊണ്ട് രക്തം വാർന്ന നിലയിൽ വീട്ടിലെത്തിയതോടെ രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്ത് പറഞ്ഞത്. പരാതിയുമായി സമീപിക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും സ്‌കൂൾ അധികൃതർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കൊല്ലം വെസ്റ്റ് പൊലീസിൽ രക്ഷിതാക്കൾ പരാതി നൽകി. ശിശുക്ഷേമ സമിതിക്ക് പരാതി കൈമാറിയതായി പൊലീസ് അറിയിച്ചു. അതേസമയം, സ്‌കൂൾ അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |