കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് സമാപനം വിപുലമായ പുനഃസംഘടനയ്ക്കും അംഗീകാരം
ബീജിംഗ്: ഷീ ജിൻപിംഗ് തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റായി തുടരുമെന്ന് ഉറപ്പിച്ച് ചൈനയിലെ ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാനമായ 20-ാം ദേശീയ കോൺഗ്രസിന് സമാപനം. ഒരാഴ്ച നീണ്ട, 2,296 പാർട്ടി പ്രതിനിധികൾ പങ്കെടുത്ത കോൺഗ്രസിലൂടെ പാർട്ടിയുടെ സമ്പൂർണ്ണ നിയന്ത്രണം ഉറപ്പിക്കാൻ ഷീയ്ക്ക് കഴിഞ്ഞു. പാർട്ടിയിലെ ഉന്നതരുടെ രാജിയ്ക്കും പുതിയ അനുഭാവികളുടെ നിയമനത്തിനും വഴിതെളിക്കുന്ന വിപുലമായ പുനഃസംഘടനയ്ക്കും കോൺഗ്രസ് അംഗീകാരം നൽകി.
അറുപത്തിയൊമ്പതുകാരനായ ഷീയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന തരത്തിലുള്ള പാർട്ടി ഭരണഘടനാ ഭേദഗതിയ്ക്ക് ഇന്നലെ കോൺഗ്രസ് അംഗീകാരം നൽകി. തായ്‌വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്നതായും ഭേദഗതി വരുത്തിയ ഭരണഘടനയിൽ പരാമർശിക്കുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഷീ തുടരുമെന്നാണ് വിലയിരുത്തൽ. ഇതോടെ മാവോ സെതുംഗിന് ശേഷം രാജ്യം കണ്ട ഏറ്റവും ശക്തനായ നേതാവെന്ന നേട്ടം ഷീ സ്വന്തമാക്കും. മാവോയ്ക്ക് ശേഷം ആദ്യമായി പത്ത് വർഷത്തിനപ്പുറം പ്രസിഡന്റ് പദവി നിലനിറുത്തുന്ന നേതാവാകാൻ ഒരുങ്ങുകയാണ് ഷീ. 2013ലാണ് ഷീ പ്രസിഡന്റ് പദവി ഏറ്റെടുത്തത്.
പ്രസിഡന്റ് പദവിയിൽ ഒരാൾക്ക് തുടർച്ചയായി രണ്ട് തവണ മാത്രം (10 വർഷം ) എന്ന വ്യവസ്ഥ 2018ൽ നീക്കിയിരുന്നു. പാർട്ടിയുടെ പുതിയ സെൻട്രൽ കമ്മിറ്റിയുടെ യോഗം ഇന്ന് ചേരും. സെൻട്രൽ കമ്മിറ്റിയിലെ 200 അംഗങ്ങളെ ഇന്നലെ തിരഞ്ഞെടുത്തിരുന്നു.
പിന്നാലെ പൊളിറ്റ്ബ്യൂറോ, പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാജ്യത്തെ പരമോന്നത നേതാവായ ഷീയടക്കം 7 അംഗങ്ങളാണ് പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുള്ളത്. പ്രധാനമന്ത്രി ലീ കെചിയാംഗും ഇതിലുണ്ടായിരുന്നു.
എന്നാൽ, മാർച്ചിൽ പദവി ഒഴിയുന്ന പശ്ചാത്തലത്തിൽ ലീ കെചിയാംഗിനെ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്നും സെൻട്രൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനമായി. ഭരണകൂടത്തിൽ പ്രസിഡന്റിന് ശേഷം ഏറ്റവും ഉയർന്ന സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് ലീ.
പാർട്ടിയിലും പാർട്ടി സെൻട്രൽ കമ്മിറ്റിയിലും ഷീയ്ക്കുള്ള പ്രധാന സ്ഥാനം ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുന്ന പാർട്ടി ചാർട്ടറിലെ ഭേദഗതികൾ സംബന്ധിച്ച പ്രമേയം അംഗങ്ങൾ എതിരില്ലാതെ അംഗീകരിച്ചു. ഇന്ന് ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ഷീയ്ക്ക് അവസരം ലഭിക്കും. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ ഷീയുടെ മൂന്നാം ടേം പ്രഖ്യാപിക്കും. 2012 മുതൽ ഷീയാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി.
അപ്രതീക്ഷിതമായി ജിന്റാവോ പുറത്തേക്ക്
അപ്രതീക്ഷിതമായ ചില നാടകീയ രംഗങ്ങൾക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം ദേശീയ കോൺഗ്രസിന്റെ സമാപന ദിനമായ ഇന്നലെ വേദിയായ ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിൾ സാക്ഷിയായി. സമാപന ചടങ്ങിനിടെ മുൻ പ്രസിഡന്റ് ഹൂ ജിന്റാവോയെ വൊളന്റിയർമാർ ഹാളിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഷീ ജിൻപിംഗിനൊപ്പം വേദിയിൽ മുൻനിരയിലിരുന്ന 79കാരനായ ജിന്റാവോയുടെ അടുത്തേക്ക് വൊളന്റിയർമാർ എത്തി സംസാരിക്കുകയും അദ്ദേഹത്തെ കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പുറത്തുപോകാൻ വിമുഖത കാണിക്കുമ്പോഴും നിർബന്ധിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യം പുറത്തുവന്നു.
പാർട്ടി ചാർട്ടർ ഭേദഗതി ചെയ്യാനുള്ള വോട്ടെടുപ്പിന് തൊട്ടുമുന്നേയായിരുന്നു സംഭവം. സംഭവത്തിൽ ചൈനീസ് സർക്കാർ വിശദീകരണം നൽകിയില്ലെങ്കിലും അദ്ദേഹം പ്രായാധിക്യത്തിന്റെ അവശതകളാൽ വളരെ ക്ഷീണിതനായിരുന്നെന്നും അസ്വസ്ഥതകൾ നേരിട്ടതിനാൽ വേദിയ്ക്ക് പുറത്തുള്ള വിശ്രമമുറിയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നെന്നും ചൈനീസ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ സ്ഥിതിയിപ്പോൾ മെച്ചപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |