ലണ്ടൻ : ബ്രിട്ടനിൽ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനകിന് പിന്തുണയേറുന്നു. നിലവിൽ കൺസർവേറ്റീവ് നേതൃസ്ഥാന തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥികൾക്ക് വേണ്ടത് ചുരുങ്ങിയത് 100 എം.പിമാരുടെ പിന്തുണയാണ്. ഋഷിയ്ക്ക് 114 എം.പിമാരുടെ പിന്തുണയുണ്ട്.
എന്നാൽ, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഋഷിയ്ക്ക് ശക്തനായ എതിരാളിയായി ഉയർന്നിരിക്കുകയാണ്. 50 എം.പിമാരാണ് ബോറിസിന് ഇതുവരെ പരസ്യ പിന്തുണ നൽകിയിട്ടുള്ളതെങ്കിലും അദ്ദേഹത്തിന് 100 ലേറെ എം.പിമാരുടെ പിന്തുണ ലഭിച്ചുകഴിഞ്ഞെന്നാണ് അടുത്ത വൃത്തങ്ങളുടെ അവകാശവാദം.
ഹൗസ് ഒഫ് കോമൺസ് ലീഡർ പെന്നി മോർഡന്റിന് 21ഉം എം.പിമാരാണ് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ പെന്നി വെള്ളിയാഴ്ച തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഋഷിയും ബോറിസും ഇതുവരെ ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടനുണ്ടായേക്കുമെന്ന് കരുതുന്നു. കൺസർവേറ്റീവ് പാർട്ടിയ്ക്ക് ആകെ 357 എം.പിമാരാണുള്ളത്.
ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ കരീബിയൻ അവധിയാഘോഷത്തിലായിരുന്നു ബോറിസ്. എന്നാൽ ഇന്നലെ അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചെത്തിയതോടെ അദ്ദേഹവും പോരാട്ട ചിത്രത്തിലുണ്ടെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. മുൻ ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ പ്രീതി പട്ടേൽ ബോറിസിന് പിന്തുണ പ്രഖ്യാപിച്ചു.
നാളെ ഇന്ത്യൻ സമയം വൈകിട്ട് 6.30 വരെയാണ് നോമിനേഷൻ സമർപ്പിക്കാനുള്ള സമയം. എം.പിമാർക്കിടെയിലെ തിരഞ്ഞെടുപ്പിനും കൺസർവേറ്റീവ് പാർട്ടി പ്രവർത്തകർക്കിടെയിലെ ഓൺലൈൻ വോട്ടിംഗിനും ശേഷം വെള്ളിയാഴ്ച വിജയിയെ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |