കൊച്ചി: നാണയപ്പെരുപ്പം നിയന്ത്രിപരിധി ലംഘിച്ച് കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ നവംബർ മൂന്നിന് പ്രത്യേക യോഗം ചേരാൻ ധനനയ നിർണയസമിതി (എം.പിസി) തീരുമാനിച്ചു. റീട്ടെയിൽ നാണയപ്പെരുപ്പം 4-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. എന്നാൽ, സെപ്തംബറിൽ ഇത് 7.41 ശതമാനമായി കുതിച്ചുയർന്നിരുന്നു.
നാണയപ്പെരുപ്പം കനത്ത പ്രതിസന്ധി സൃഷ്‌ടിക്കുന്ന സാഹചര്യം പരിഗണിച്ച് ഈവർഷം ഇത് രണ്ടാംതവണയാണ് റിസർവ് ബാങ്ക് അസാധാരണ എം.പി.സി യോഗം വിളിക്കുന്നത്. ഷെഡ്യൂളിൽപ്പെടുത്താതെ കഴിഞ്ഞ മേയിലും അസാധാരണയോഗം ചേർന്നിരുന്നു. ഷെഡ്യൂൾ പ്രകാരം അടുത്തയോഗം ചേരേണ്ടത് ഡിസംബർ 5 മുതൽ ഏഴുവരെയാണ്; ഏഴിന് ധനനയം പ്രഖ്യാപിക്കുകയും വേണം.
പലിശഭാരം കൂടും
നാണയപ്പെരുപ്പം നിയന്ത്രിക്കാനായി നടപ്പുവർഷം ഇതിനകം 4 തവണയായി റിസർവ് ബാങ്ക് റിപ്പോനിരക്ക് 1.90 ശതമാനം കൂട്ടിക്കഴിഞ്ഞു. ഡിസംബറിലെ യോഗത്തിലും പലിശ കൂട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് അതിനുമുമ്പായി നവംബറിൽ അസാധാരണയോഗം വിളിച്ചത്. നവംബറിലെ യോഗത്തിലും പലിശവർദ്ധന പ്രതീക്ഷിക്കാം. അതേസമയം, പലിശനിരക്ക് വൻതോതിൽ കൂട്ടുന്നത് ജി.ഡി.പി വളർച്ചയെ അടക്കം സാരമായി ബാധിക്കുമെന്ന അഭിപ്രായം എം.പി.സിയിൽ തന്നെയുണ്ട്.
4%
റീട്ടെയിൽ നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ നിയന്ത്രണരേഖയായ 4 ശതമാനത്തിനുമേൽ തുടരുന്നത് തുടർച്ചയായ 36-ാം മാസമാണ്.
ലക്ഷ്യം തെറ്റിയ എം.പി.സി
2016ലാണ് കേന്ദ്രവും റിസർവ് ബാങ്കും ചേർന്ന് എം.പി.സിക്ക് രൂപംനൽകിയത്. റീട്ടെയിൽ നാണയപ്പെരുപ്പം തുടർച്ചയായ മൂന്ന് ത്രൈമാസങ്ങളിൽ 6 ശതമാനത്തിന് മുകളിൽപ്പോകാതെ നോക്കണമെന്ന നിർണായകലക്ഷ്യം എം.പി.സിക്ക് കേന്ദ്രം നൽകിയിരുന്നു. കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലും ഈ ലക്ഷ്യം പാലിക്കാൻ എം.പി.സിക്കായില്ല. ആദ്യമായാണ് എം.പി.സി ഇക്കാര്യത്തിൽ പരാജയപ്പെടുന്നത്.
2026വരെ നാണയപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയെന്ന ദൗത്യമായിരുന്നു എം.പി.സിക്ക് മുന്നിലുണ്ടായിരുന്നത്. നാണയപ്പെരുപ്പം 4 ശതമാനത്തിന് അടുത്തേക്ക് താഴാൻ രണ്ടുവർഷം വേണ്ടിവരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ അഭിപ്രായം.
തിരിച്ചടികൾ
നാണയപ്പെരുപ്പ നിയന്ത്രണം പാളിയ പശ്ചാത്തലത്തിൽക്കൂടിയാണ് എം.പി.സി വീണ്ടും അസാധാരണ യോഗം ചേരുന്നത്. നിയന്ത്രണം പരാജയപ്പെട്ടതിന് എം.പി.സി അംഗവും മലയാളിയുമായ പ്രൊഫ.ജയന്ത് ആർ.വർമ്മ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ ഇവയാണ്:
1. കൊവിഡ് പ്രതിസന്ധി
2. റഷ്യ-യുക്രെയിൻ യുദ്ധം
3. പലിശനിരക്ക് വർദ്ധനയിലെ കാലതാമസം; 2021ൽ തന്നെ പലിശ കൂട്ടേണ്ടതായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |