വക്കം: വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായിരുന്ന കൊല്ലമ്പുഴ പാലവും അനുബന്ധ മേഖലയും മോടിപിടിപ്പിച്ചു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെയും ആറ്റിങ്ങൽ നഗരസഭയുടെയും അതിർത്തി പങ്കിടുന്ന ഇവിടെ പാലത്തിന്റെയും പരിസര പ്രദേശത്തിന്റെയും ദുരവസ്ഥയെക്കുറിച്ച് കേരള കൗമുദി ചിത്രം സഹിതം നൽകിയ വാർത്തയെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കാട് മൂടിയ അപ്രോച്ച് റോഡും കൈവരികക്കൊപ്പം വളർന്ന പുല്ലും പാഴ്ച്ചെടികളും വാഹനയാത്രയും കാൽനട യാത്രയും ഈ മേഖലയെ ദുഃസഹമാക്കി. പാലത്തിനിരുവശങ്ങളിലും ഇരുളിന്റെ മറവിൽ മാലിന്യനിക്ഷേപ കേന്ദ്രവുമായി മാറി. പാലത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം കണ്ടുപിടിക്കാൻ പാലത്തിന്റെ കൈവരികളിൽ സോളാറിൽ പ്രവർത്തിക്കുന്ന കാമറ സ്ഥാപിച്ചെങ്കിലും നോക്കുകുത്തിയായി മാറി. അപ്രോച്ച് റോഡിലെ പാഴ്മരങ്ങൾ വളർന്ന് റോഡ് കൈയേറിയതോടെ രാത്രികാല വാഹന ഗതാഗതവും ബുദ്ധിമുട്ടിലായി.
അപകട മേഖല
പാലത്തിന്റെ ഇരുവശങ്ങളിലും കൈവരിക്കൊപ്പം പാഴ്ച്ചെടികളും പാലം ആരംഭിക്കുന്ന ഭാഗത്തെ തണൽ മരങ്ങളും വളർന്ന് റോഡിലേക്ക് വളർന്ന് കിടക്കുകയായിരുന്നു. പാലത്തിലൂടെ ഒരു വാഹനം കടന്നുപോകുമ്പോൾ എതിരേ വാഹനം വന്നാൽ ഈ മരച്ചില്ലകളിൽ തട്ടാതെ ഇരു വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാറില്ലായിരുന്നു. പാലത്തിന്റെ തുടക്കഭാഗത്ത് വലിയ ഉയരത്തിലാണ് പാഴ്ച്ചെടികൾ വളർന്നു നിന്നത്. പാഴ്ചെടികളും റോഡിലെ വളവും ഇവിടെ സ്ഥിരം അപകടങ്ങൾക്ക് കാരണമായി, പാലം കഴിഞ്ഞാൽ എതിരേ വരുന്ന വാഹനം കാണണമെങ്കിൽ അവ തൊട്ട് മുന്നിലെത്തണം.
പാഴ്മരങ്ങൾ വെട്ടി, കൈവരികളിൽ പെയിന്റും
അധികൃതർ പാഴ്മരങ്ങൾ വെട്ടി നീക്കിയ ശേഷം പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പുൽക്കാടുകൾ വെട്ടി നീക്കി വൃത്തിയാക്കി. കഴുകി വൃത്തിയാക്കിയ കൈവരികളിൽ ബഹുവർണങ്ങളിൽ പെയിന്റടിച്ചതോടെ കൊല്ലമ്പുഴ പാലത്തിന് പുത്തൻ മുഖം കൈവന്നു. ഇനി ഇത് കെടാതെ സംരക്ഷിക്കാൻ നാട്ടുകാരും പരിസരവാസികളും മുന്നിട്ടു നിൽക്കണം. നവീകരണം നടത്തിയതോടെ തെരുവ് നായ്ക്കളും ഇവിടെ നിന്ന് അപ്രത്യക്ഷമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |