# 15,000 താറാവുകളെ കൊന്നു
ഹരിപ്പാട്: ക്രിസ്മസ്- ന്യൂ ഇയർ വിപണിയിലേക്ക് രണ്ടുമാസത്തോളം മാത്രം ബാക്കി നിൽക്കെ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതും താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങിയതും താറാവ് കർഷകരെ പ്രതിസന്ധിയിലാക്കി. ക്രിസ്മസ്, പുതുവത്സര സീസൺ അടുക്കുമ്പോഴുള്ള പതിവ് 'ഗതികേടി'ലേക്കാണ് ഇക്കുറിയും കർഷകർ വലിച്ചിഴയ്ക്കപ്പെടുന്നത്.
ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ ഇന്നലെ അഞ്ച് ദ്രുത പ്രതികരണ സംഘത്തിന്റെ നേതൃത്വത്തിൽ 15,000 താറാവുകളെ കൊന്നു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.എസ്.ബിന്ദു നേതൃത്വം നൽകി. റവന്യു, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പള്ളിപ്പാട് വഴുതാനത്ത് അച്ചൻകുഞ്ഞ്, തുളസി എന്നിവരുടെ താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് താറാവ്, കോഴി, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ വിപണനവും കടത്തലും നിരോധിച്ചു കളക്ടർ ഉത്തരവിട്ടു. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും ഇതേ നിരോധനം ഏർപ്പെടുത്തി. 30വരെ ബാധകമാണ്. ഇറച്ചിത്താറാവ് ഒരെണ്ണത്തിന് വിപണിയിൽ 400 രൂപ വരെയുണ്ട്. പക്ഷേ, ഇവയെ കൊന്നൊടുക്കിയാൽ സർക്കാർ വക നഷ്ടപരിഹാരത്തിനു കാത്തുകിടക്കേണ്ടി വരും. ഈ വില ലഭിക്കുകയുമില്ല.
ക്രിസ്‌മസ് വിപണി ലക്ഷ്യം വച്ചു വളർത്തിയ 20,471 താറാവുകളെ കൊല്ലണം. സീസൺ സമയത്ത് പക്ഷിപ്പനി പതിവാകുന്നതിനു പിന്നിൽ സംശയമുണ്ടെന്നാണ് കർഷകരുടെ ആരോപണം. കഴിഞ്ഞ തവണയും ക്രിസ്‌മസിനോടടുത്ത സമയത്താണ് പക്ഷിപ്പനി സ്ഥിരീകരിക്കുകയും പക്ഷികളെയും മുട്ടകളും നശിപ്പിക്കുകയും ചെയ്തത്. വൻകിട താറാവ് കർഷകർക്കാണ് പരാതിക്കിടയില്ലാത്ത വിധം നഷ്ടപരിഹാരത്തുക ലഭിക്കുന്നത്. നാമമാത്ര ചെറുകിട കർഷകർ നഷ്ടപരിഹാരത്തിന് അപേക്ഷപോലും നൽകില്ല. ഇവരെയാണ് പക്ഷിപ്പനി സാരമായി ബാധിക്കുന്നത്. സംശയമുള്ള താറാവുകളുടെ സാമ്പിൾ ശേഖരിച്ചു പരിശോധന ഫലത്തിനു കാത്തിരിക്കേണ്ടി വരുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നു.
# ഒരി കി.മി ചുറ്റളവിൽ കൂട്ടക്കുരുതി
ആലപ്പുഴ: രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ എല്ലാ പക്ഷികളെയും ഇന്നുമുതൽ കൊന്നുതുടങ്ങും. രണ്ടു ടീമുകളായാണ് പ്രവർത്തനം. പി.പി.ഇ കിറ്റ് ധരിച്ച് വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് താറാവുകളെ കൊല്ലുന്നത്. ഒരു ടീമിൽ പത്ത് അംഗങ്ങളുണ്ട്. ഗതാഗത സൗകര്യം കുറവായതിനാൽ സംഘം നടന്നാണ് ഓരോ കേന്ദ്രത്തിലും എത്തിയത്. വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിലെത്തി കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായ ശേഷം പ്രത്യേക ആർ.ആർ.ടി സംഘമെത്തി സാനിറ്റേഷൻ നടപടികൾ സ്വീകരിക്കും. പ്രദേശത്ത് ഒരാഴ്ച ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലേക്ക് പക്ഷികളെ കൊണ്ടുവരാനും ഇവിടെ നിന്ന് കൊണ്ടുപോകാനും നിരോധനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |