കൊച്ചി: എറണാകുളം കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറിൽ രണ്ട് തവണ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ജയിലിൽ നിന്ന് ഇറങ്ങിയതിന്റെ 'ഷോ' കാണിക്കാനായിരുന്നെന്ന് മുഖ്യപ്രതി എഴുപുന്ന നീണ്ടകര വാലന്തറവീട്ടിൽ റോജൻ പോളിന്റെ (43) മൊഴി. അറസ്റ്റിലായ കൂട്ടുപ്രതി ആലപ്പുഴ അർത്തുങ്കൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അഡ്വ.ഹാരോൾഡ് ജോസഫിന്റെ (52) റിവോൾവറാണ് ഇയാൾ ഉപയോഗിച്ചത്. ഹാരോൾഡിന്റെ ഡ്രൈവർ കൂടിയാണ് റോജൻ. വധശ്രമത്തിന് പുറമേ ആയുധ നിയമത്തിലെ രണ്ട് വകുപ്പുകൾ കൂടി ചുമത്തിയാണ് കേസ്. ലൈസൻസുള്ള തോക്ക് കൈമാറ്റം ചെയ്തതിന് അഭിഭാഷകനെതിരെ മറ്റൊരു കേസുകൂടി എടുത്തേക്കും.
പ്രതികളെ ഇന്നലെ സ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം റിമാൻഡ് ചെയ്തു. ബാലിസ്റ്റിക് വിദഗ്ദ്ധരും എത്തിയിരുന്നു. ബാർ അടച്ചിട്ടിരിക്കുകയാണ്. മട്ടാഞ്ചേരിയിലെ കവർച്ചാക്കേസിൽ അറസ്റ്റിലായ റോജൻ സംഭവ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന്റെ പേരിൽ ബാറിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ ആരംഭിച്ച ആഘോഷം വൈകിട്ട് നാലു വരെ നീണ്ടു. ബില്ല് നൽകി പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഹാരോൾഡിന്റെ തോക്ക് വാങ്ങിയ റോജൻ ചുമരിലേക്ക് വെറുതേ രണ്ടു റൗണ്ട് നിറയൊഴിക്കുകയായിരുന്നു. ശബ്ദംകേട്ട് ബാറിലുണ്ടായിരുന്നവർ ചിതറിയോടി. പ്രതികൾ ഓട്ടോയിൽ സ്ഥലംവിട്ടു. കാർ സർവീസിന് നൽകിയ ശേഷമാണ് ഇവർ ബാറിലെത്തിയത്. വെടിയുതിർത്ത വിവരം ബാർ അധികൃതർ പൊലീസിനെ അറിയിച്ചത് ആറരയോടെയാണ്. പ്രതികളെ ആലപ്പുഴയിലെ വീടുകളിൽ നിന്നാണ് പിടികൂടിയത്.കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണ് റോജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |