തിരുവല്ല: ഏഴ് വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്ന 44 -കാരനെ ഇന്റർപോളിന്റെ സഹായത്തോടെ പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമല കടയിൽ പുത്തൻവീട്ടിൽ ബൈജു ശശിധരൻ (44) -ാണ് ഇന്നലെ രാവിലെ കൊച്ചി വിമാനത്താവളത്തിൽവച്ച് അറസ്റ്റിലായത്. ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി തിരുവല്ലയിലെ ഭാര്യ വീട്ടിലെത്തിയ ബൈജു കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുശേഷം ബൈജു വിദേശത്തേക്ക് മടങ്ങി. തുടർന്ന് കുട്ടിയുടെ മനോനിലയിൽ വ്യത്യാസം അനുഭവപ്പെട്ട സ്കൂൾ അധികൃതർ നടത്തിയ കൗൺസലിംഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മസ്കറ്റിൽ ആയിരുന്ന ബൈജു ശശിധരനെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല സി.ഐ പി.എസ്. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ഉച്ചയോടെ പ്രതിയെ തിരുവല്ലയിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |