പാനൂർ: പ്രമുഖ അദ്വൈത വേദാന്ത പ്രചാരകൻ വാഗ്ഭഭടാനന്ദ ഗുരുദേവരുടെ സ്മരണ നിലനിർത്താൻ പാട്യത്ത് നിർമ്മിക്കുന്ന' വാഗ്ഭടാനന്ദ സമുച്ചയത്തിന്റെ നിർമ്മാണം ഭൂമി വിട്ടൊഴിയൽ പത്രം ലഭിക്കുന്നതോടെ ആരംഭിക്കും. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിട്ടൊഴിയൽ പത്രം ലഭിക്കാൻ റവന്യുവകുപ്പിന്റെ അനുമതിയാണ് ലഭിക്കേണ്ടത്. 50 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ് പദ്ധതി.
സംസ്ഥാാന പുരാവസ്തു വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.പഠനഗവേഷണ കേന്ദ്രം, ഗ്രന്ഥപ്പുര, മ്യൂസിയം, ഇൻ്റോർ സ്റ്റേഡിയം, തിയേറ്റർ തുടങ്ങിയ ഉൾക്കൊള്ളുന്നവയാണ് സമുച്ചയം, പദ്ധതി പൂർത്തിയാകുന്നതോടെ നൃത്തം, സംഗീതം, നാടകം, നാടോടി അനുഷ്ഠാന കലാരൂപങ്ങൾ, ശില്പം, ചിത്രരചനകൾ തുടങ്ങിയ കലാ സാഹിത്യ കലാരൂപങ്ങളുടെ കേന്ദ്രമായി ഇവിടം മാറും.
കായിക രംഗത്തിനും പ്രാധാന്യം നല്കിട്ടുണ്ട്.കൂത്തുപറമ്പ്- പാനൂർ റോഡിൽ കൊട്ടയോടിയിൽ നിന്നും പാട്യം പുതിയ തെരുവിലേക്ക് പോകുമ്പോൾ റോഡിന്റെ ഇടതുവശത്തുള്ള പഞ്ചായത്തിന് കീഴിലുള്ള മിനി സ്റ്റേഡിയം ഉൾപ്പെടെയുള്ള ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുത്തത്.പഞ്ചായത്ത് സൗജന്യമായി വിട്ടു നല്കുന്ന 89 സെന്റ് സ്ഥലവും പരിസരത്തെ 2.30 ഏക്കർ സ്വകാര്യ ഭൂമിയും കൂടി ഇതിനു വേണ്ടി ഏറ്റെടുത്തിട്ടുണ്ട്. അക്വിസേഷൻ നടപടി പൂർത്തിയായി മണ്ണ് പരിശോധനയും നടന്നു. പഞ്ചായത്ത് വിട്ടുകൊടുത്ത മിനി സ്റ്റേഡിയം ഉൾപ്പെടുന്ന സ്ഥലത്തിന്റെ ഭൂമി വിട്ടൊഴിയൽ പത്രം ഇനിയും ലഭിക്കാത്തതാണ് സങ്കേതിക തടസമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.പ്രദിപൻ പറഞ്ഞു.
ഭൂമി വിട്ടൊഴിയൽ പത്രത്തിന് പഞ്ചായത്ത് ഭരണസമിതി തീരുമാനവും പ്രൊപ്പോസലും തദ്ദേശ സ്വയംഭരണ വകുപ്പിന് നല്കിയിട്ടുണ്ട്.ഇതിന് റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ അനുമതി ലഭിക്കുന്നതോടെ നിർമ്മാണത്തിന് തുടക്കം കുറിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള നടപടികൾ എത്രയും പെട്ടെന്നാവുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |