തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടുള്ള പ്രീതി നഷ്ടമായതിനാൽ, അദ്ദേഹത്തിനെതിരെ ഭരണഘടനാപരമായ നടപടി തേടി മുഖ്യമന്ത്രിക്കയച്ച കത്തിലെ ആവശ്യത്തിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് ബാലഗോപാലിൽ
പൂർണ്ണവിശ്വാസമുണ്ടെന്നും, അതിനാൽ തുടർ നടപടി വേണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തനല്ലെന്ന് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം
മുഖ്യമന്ത്രിയുടെ മറുപടിക്കത്ത് ഇ-മെയിലിൽ ഡൽഹിയിലുള്ള ഗവർണർക്ക് കൈമാറിയപ്പോൾ, ഇത് താൻ പ്രതീക്ഷിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിക്ക് ധനമന്ത്രിയോട് വിശ്വാസമുണ്ടെന്നു പറഞ്ഞ് നിസാരവത്കരിക്കാനാവുന്ന പ്രശ്നമല്ല ഇതെന്നാണ് ഗവർണറുടെ നിലപാട്. നവംബർ നാലിന് ഗവർണർ മടങ്ങിയെത്തിയശേഷം തുടർ നടപടികളുണ്ടാവുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.
മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരമാണ് നിയമിക്കുന്നതെങ്കിലും, ഗവർണറെ ചുമതലകൾ നിർവഹിക്കുന്നതിന് സഹായിക്കാനാണ് മുഖ്യമന്ത്രി തലവനായ മന്ത്രിസഭ ഉണ്ടാവേണ്ടതെന്ന് ഭരണഘടനാ അനുച്ഛേദം-163 ചൂണ്ടിക്കാട്ടി രാജ്ഭവൻ വിശദീകരിച്ചു.
മന്ത്രിമാർ ഗവർണർക്ക് പ്രീതിയുള്ളിടത്തോളം കാലം ഉദ്യോഗം വഹിക്കാമെന്നാണ് അനുച്ഛേദം-164. ഇതിൽ മുഖ്യമന്ത്രിയുടെ പ്രീതി എന്നല്ല പറയുന്നതെന്നും രാജ്ഭവൻ
വ്യക്തമാക്കി.
എല്ലാ മന്ത്രിമാരും
നിരീക്ഷണത്തിൽ
മന്ത്രിമാരുടെ എല്ലാ പ്രസംഗങ്ങളും പ്രസ്താവനകളും മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകളും ഗവർണറുടെ നിർദ്ദേശപ്രകാരം രാജ്ഭവൻ ശേഖരിച്ച് ഇംഗ്ലീഷിലാക്കി ഗവർണർക്ക് കൈമാറുന്നുണ്ട്. ഗവർണറെ അവഹേളിക്കുന്ന പ്രസ്താവനകളുണ്ടായാൽ പ്രീതി പിൻവലിക്കൽ നടപടി തുടരും. മന്ത്രിയോടുള്ള പ്രീതി പിൻവലിച്ചതിനെച്ചൊല്ലി ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ വിവരങ്ങൾ കൈമാറാനും ഉദ്യോഗസ്ഥരോട് ഗവർണർ നിർദ്ദേശിച്ചു.
സർക്കാരും
ഉറച്ചുനിന്നാൽ
■ധന വകുപ്പിറക്കുന്ന ഉത്തരവുകൾ ഗവർണർ തടയുകയും, ധനബില്ലുകളിൽ ഒപ്പിടാതെ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യാം.
■ഗവർണർക്ക് മന്ത്രിയെ നിയമിച്ച ഉത്തരവ് റദ്ദാക്കുന്ന കടുത്ത നടപടിയെടുക്കാം.
■ഗവർണറുടെ കത്ത് തെളിവാക്കിയെടുത്ത് മന്ത്രിയെ അയോഗ്യനാക്കണമെന്ന്
കോടതിയിൽ പൊതുതാത്പര്യ ഹർജിയെത്തിയാൽ, ഗവർണർക്ക് വിശദീകരണ പത്രിക നൽകാം
■ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ നടപടികൾ ഗവർണർ പിൻവലിക്കുകയോ,
തുടർ നടപടികൾ ഒഴിവാക്കുകയോ വേണം. ഇതിന് സാദ്ധ്യത കുറവാണ്.
'' ഗവർണർക്കെതിരെ അധിക്ഷേപവും ആക്രമണവും തുടർന്നാൽ സർക്കാരിന്റെ നിലനിൽപ്പിനു പോലും ഭീഷണിയാവാം.""
-ജസ്റ്റിസ് ബി. കെമാൽപാഷ
ഹൈക്കോടതി റിട്ട. ജഡ്ജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |