ന്യൂഡൽഹി: കോയമ്പത്തൂർ (ഉക്കടം) കാർ സ്‌ഫോടനക്കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എൻ.ഐ.എ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടത്. തുടർന്ന് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട, കാറിലുണ്ടായിരുന്ന ജമേഷ് മുബീന്റെ വീട്ടിൽ നിന്നും 76.5 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ജമേഷ് മുബീനെയും, ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ചിലരെയും 2019 ൽ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയത്തിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സഹ്റൻ ഹാഷിമുമായി ബന്ധപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഇപ്പോൾ പിടിയിലായ പ്രതികളിൽ ഒരാൾക്ക് ഐസിസുമായുള്ള ബന്ധവും, സ്ഫോടനം ചാവേർ ആക്രമണമാണെന്ന സംശയവും ഉറപ്പാക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് തമിഴ്നാട് സർക്കാർ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടത്.
അന്വേഷണം കേരളത്തിലേക്കും
സ്‌ഫോടനത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട് കേരളത്തിലും കണ്ണികളുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. മുബീനുമായി ബന്ധമുണ്ടായിരുന്ന വിയ്യൂർ ജയിലിലുള്ള ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയത്തിലെ
ഭീകരാക്രമണക്കേസിലെ പ്രതി മുഹമ്മദ് അസറുദ്ദീനെ മൂന്ന് വർഷത്തിനിടെ സന്ദർശിച്ചവരുടെ വിശദവിവരങ്ങൾ എൻ.ഐ.എ ശേഖരിക്കുന്നുണ്ട്. അന്വേഷണം സംഘം തൃശൂരിലെത്തുമെന്നും അറിയുന്നു.
മുബീന്റെ അടുത്തബന്ധു അറസ്റ്റിൽ
ജമേഷ് മുബീന്റെ അടുത്തബന്ധു അഫ്സ്ഖർ ഖാനെ ഇന്നലെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഓൺലൈനായി സ്‌ഫോടനക്കൂട്ടുകൾ ഓർഡർ ചെയ്‌തെന്ന് സംശയിക്കുന്ന ലാപ്‌ടോപ് അഫ്സ്ഖർ ഖാന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.
സ്ഫോടക വസ്തുക്കൾ വാങ്ങിയതിന്റെ വിശദവിവരം അറിയാൻ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് പൊലീസ് കത്തെഴുതിയിട്ടുണ്ട്. രണ്ട് വർഷത്തിനിടെ കോയമ്പത്തൂരിൽ വിറ്റ സ്‌ഫോടക വസ്തുക്കളുടെ വിവരമാണ് ആവശ്യപ്പെട്ടത്. ആരാണ് ഓർഡർ ചെയ്തത്, പണം നൽകിയ രീതി, എവിടെയാണ് ഡെലിവറി ചെയ്തത് എന്നും പരിശോധിക്കുന്നു. പൊട്ടിത്തെറിച്ച കാർ അഫ്സ്ഖറിന്റെ വീട്ടിലാണ്പാർക്ക് ചെയ്യാറുണ്ടായിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |