തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ശൃംഖല ഒരുക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 3 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗാന്ധിപാർക്ക് മുതൽ അയ്യങ്കാളി സ്‌ക്വയർ വരെയുള്ള ലഹരി വിരുദ്ധ ശൃംഖലയിൽ 25,000 സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ അണിനിരത്തി പ്രതീകാത്മകമായി ലഹരി ഉത്പന്നങ്ങൾ കത്തിക്കും.
ലഹരി വിരുദ്ധ ജാഗ്രതാസമിതിയിൽ പ്രാദേശിക പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുമെന്നും സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലെ വിദ്യാർത്ഥികൾ ശൃംഖലയിൽ പങ്കെടുക്കുമെന്നും മന്ത്രിമാരായ വി.ശിവൻകുട്ടിയും ആർ.ബിന്ദുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ സ്‌കൂളുകളിലും ലഹരി വസ്തുക്കൾ സംബന്ധിച്ച പരാതികൾ അറിയിക്കാനുള്ള നമ്പരുകൾ പ്രദർശിപ്പിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കോളേജുകളിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് നവംബർ ഒന്നിന് രാവിലെ 11ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.
സ്കൂളിൽ പ്രദർശിപ്പിക്കേണ്ട നമ്പർ
9061178000
9447178000
9995966666
14405 (വിമുക്തിയുടെ സൗജന്യ കൗൺസലിംഗിന്)
തൊഴിൽ വകുപ്പിന്റെ കവച്
അതിഥിത്തൊഴിലാളികൾക്കിടയിൽ 'കവച്" എന്ന പേരിൽ പ്രചാരണ പരിപാടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കണ്ണൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ അതിഥിത്തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവത്കരണ വിളംബര ജാഥകളും മഹാസംഗമവും നടക്കും. നാളെയാണ് തിരുവനന്തപുരത്ത് കവചിന്റെ ഭാഗമായുള്ള ലഹരിവിരുദ്ധ മഹാസംഗമം. എക്‌സൈസ്, പൊലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് തൊഴിൽ വകുപ്പ് പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |