കോന്നി : തണ്ണിത്തോട് - കോന്നി വനപാത കൈയടക്കി കാട്ടാനകൾ കൂട്ടമായി നിലയുറപ്പിക്കുന്നത് കൗതുകത്തിനൊപ്പം ഭീതിയുമാകുന്നു. വനപാതയിൽ ഏഴോളം ആനത്താരകളാണുള്ളത്. വെള്ളം തേടി കല്ലാറ്റിലേക്ക് എത്തുന്ന കാട്ടാനക്കൂട്ടം വനത്തിലൂടെയുള്ള റോഡിൽ പതിവ് കാഴ്ചയാണ്. ഇന്നലെ രാവിലെ 7.45ന് പേരുവാലിയിൽ ചെറുതും വലുതുമായ എട്ടോളം കാട്ടാനകൾ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാഹനയാത്രക്കാർ നോക്കി നിൽക്കെയാണ് കാട്ടനക്കൂട്ടം റോഡ് മുറിച്ചുകടന്നത്. പതിവായി രാത്രിയിലും പുലർച്ചെയുമാണ് കാട്ടാനകൾ ഇറങ്ങുന്നത്. വനഭാഗത്തെ റോഡിലെ തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ ദൂരെ നിന്ന് കാട്ടാനയെ കാണാമെന്നതിനാലാണ് പലപ്പോഴും വാഹന യാത്രക്കാർ മുന്നിൽപ്പെടാതെ രക്ഷപ്പെടുന്നത്. റോഡ് മുറിച്ച് കടന്ന് കല്ലാറ്റിലെത്തി വെള്ളം കുടിച്ചശേഷം ഈറ്റ തിന്ന് റോഡ് പരിസരങ്ങളിൽ കറങ്ങിത്തിരിഞ്ഞാകും കാട്ടാനകളുടെ മടക്കം. പേരുവാലി മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗത്ത് ഒട്ടേറെയിടങ്ങളിൽ വളവുകൾക്ക് സമീപം ആനത്താരകളുണ്ട്. വളവ് തിരിഞ്ഞ് എത്തുന്ന വാഹനയാത്രക്കാർക്ക് മുന്നിലേക്ക് പെട്ടെന്ന് ആനക്കൂട്ടം ഇറങ്ങിയാൽ ഒഴിഞ്ഞുമാറാനാകാതെ വരും. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ പലപ്പോഴും കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെടാറുണ്ട്.
സർക്കാർ ആനപിടുത്തം നിരോധിച്ചതിനു ശേഷം കാട്ടാനകളുടെ എണ്ണവും വർദ്ധിച്ചു.
മുണ്ടൊമൂഴിയിൽ മുൻപ് കാട്ടാനകളെ പിടികൂടുന്നതിനുള്ള വാരിക്കുഴികൾ നിർമ്മിച്ചിരുന്നു.
പേരുവാലിയിലെ ബാബുഹട്ടിന് സമീപവും രാത്രിയിൽ ഒറ്റയാന്റെ സാന്നിദ്ധ്യം പതിവായുണ്ട്.
മുൻപ് റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ കാട്ടാന മാറാതെ മണിക്കൂറുകൾ നിന്ന സംഭവവും ഉണ്ടായി.
മുണ്ടൊമൂഴിയിലും പേരുവാലിയിലും കല്ലാറ്റിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ വാഹനയാത്രക്കാർക്കും അടവിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും കൗതുക കാഴ്ചയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |