ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകൾ ആരംഭിക്കുമെന്നും ബ്രാഞ്ചുകൾ തുടങ്ങുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡി.ജി.പിമാരുടെയും ദ്വിദിന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരതക്കെതിരായ പോരാട്ടത്തിൽ നിർണായക വിജയം കൈവരിക്കാൻ കൂടുതൽ അധികാരങ്ങൾ നൽകി എൻ.ഐ.എയെ ശക്തിപ്പെടുത്തി തീവ്രവാദ വിരുദ്ധ ശൃംഖല കെട്ടിപ്പടുക്കും. കുറ്റകൃത്യങ്ങളെ നേരിടാൻ എല്ലാ സംസ്ഥാനങ്ങളും പൊതുതന്ത്രത്തിന് രൂപം നൽകണം. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ സഹകരണം, ഏകോപനം, കൂട്ടായ പ്രവർത്തനം എന്നിവ പ്രോത്സാഹിപ്പിക്കണം. രാഷ്ട്രത്തിന് മുമ്പിലുള്ള എല്ലാ വെല്ലുവിളികളും ഒറ്റക്കെട്ടായി നേരിടാനുള്ള വേദിയൊരുക്കും. ഇടത്പക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളായ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ജമ്മു കാശ്മീരും ഒരു കാലത്ത് അക്രമത്തിന്റെയും അശാന്തിയുടെയും കേന്ദ്രങ്ങളായിരുന്നു. ഇപ്പോൾ വികസന പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണ്.
ജമ്മു കാശ്മീരിൽ 2019 ആഗസ്റ്റ് അഞ്ചിന് ശേഷം തീവ്രവാദ സംഭവങ്ങളിൽ 34 ശതമാനവും സുരക്ഷാ സേനകളിലെ മരണങ്ങളിൽ 54 ശതമാനവും കുറവുണ്ടായി. സൈബർ കുറ്റകൃത്യം രാജ്യത്തിന് മുമ്പിലുള്ള വലിയ വെല്ലുവിളിയാണ്. യുവതലമുറയെ മയക്ക് മരുന്നിന്റെ വിപത്തിൽ നിന്ന് രക്ഷിക്കണം. അതിർത്തി - തീര സുരക്ഷകൾ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ കേന്ദ്ര ഏജൻസികൾക്കും സുരക്ഷാസേനകൾക്കുമൊപ്പം ഏകോപനത്തോടെ ശ്രമിക്കണം.
ദുരന്തനിവാരണത്തിന് കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് നടപ്പാക്കുന്ന നിരവധി സംരംഭങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിക്കുകയാണ്. ശിക്ഷാനിരക്ക് വർദ്ധിപ്പിക്കാൻ ഫോറൻസിക് സയൻസ് എല്ലാ സംസ്ഥാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തണം അമിത് ഷാ ആവശ്യപ്പെട്ടു.
സി.ആർ.പി.സി, ഐ.പി.സി കരട് ബിൽ ഉടൻ
രാജ്യത്തെ ക്രിമിനൽ നടപടി ചട്ടവും (സി.ആർ.പി.സി) ഇന്ത്യൻ ശിക്ഷാ നിയമവും (ഐ.പി.സി) കാലോചിതമായി പരിഷ്കരിക്കുന്നതിന് കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇതിനായുള്ള നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സി.ആർ.പി.സിയിലും ഐ.പി.സിയിലും മാറ്റങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും കരട് ബിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |