പാലോട്: നിർമ്മാണം പൂർത്തീകരിച്ച സ്നേഹകുടീരം എന്ന പകൽവീട് ഉദ്ഘാടനം കഴിഞ്ഞ് 2 വർഷമായിട്ടും തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുടവനാട് പൊൻപാറയിൽ 2020 സെപ്തംബർ 7നാണ് ജില്ലാപഞ്ചായത്ത് ഫണ്ടായ 50 ലക്ഷം ചെലവഴിച്ച് പകൽവീട് നിർമ്മിച്ചത്. 10 ലക്ഷം രൂപ ചെലവഴിച്ച് ഫർണീച്ചർ ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കി.
2001 ജനുവരി 10ന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയാണ് വൃദ്ധസദന നിർമ്മാണത്തിനായി ശിലാസ്ഥാപനം നടത്തിയത്. നന്ദിയോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ വി.എസ്.എസാണ് ഇതിലേക്ക് ആവശ്യമായ 35 സെന്റ് സ്ഥലം വാങ്ങിയത്. ശേഷം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വി.എസ്.എസ് കൂട്ടായ്മ വൃദ്ധസദനം നിർമ്മിക്കുമെന്ന ഉറപ്പിന്മേൽ സ്ഥലം ജില്ലാപഞ്ചായത്തിന് കൈമാറിയത്.
നിലവിൽ കെട്ടിടം അടച്ചിട്ട നിലയിലാണ്. നാളിതുവരെ ഒരാളെ പോലും ഇവിടേക്ക് പ്രവേശിപ്പിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ഈ കെട്ടിടം താത്കാലിക ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായി മാറ്റിയെങ്കിലും ഇവിടെ ഒരു കൊവിഡ് രോഗിയെ പോലും പ്രവേശിപ്പിച്ചിരുന്നില്ല.
സാമൂഹിക വിരുദ്ധരുടെ താവളം
നിലവിൽ ഈ കെട്ടിടം ഉൾപ്പെടുന്ന മേഖല സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. വനമേഖല കൂടിയായതിനാൽ ഇത്തരക്കാർക്ക് തമ്പടിക്കാനും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിത്താവളമാക്കാനുമാണ് ഈ പ്രദേശം ഉപയോഗിക്കുന്നത്.
സേവനം ആവശ്യമാണ്
നന്ദിയോട് പഞ്ചായത്തിൽ 120 ഓളം വൃദ്ധജനങ്ങൾക്ക് പകൽ വീടിന്റെ സേവനം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി നിരവധി തവണ ജില്ലാപഞ്ചായത്ത് അധികാരികൾക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മികച്ച സൗകര്യം
വൃദ്ധർക്ക് രാവിലെ 8 മുതൽ 5 വരെ വിശ്രമിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്. ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കള, ടി.വി, പുസ്തകങ്ങൾ, മരുന്ന് സൂക്ഷിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്.
സ്നേഹകുടീരം നന്ദിയോട് പഞ്ചായത്തിന് നൽകുന്നതിന് വേണ്ട നടപടികൾ ജില്ലാപഞ്ചായത്ത് സ്വീകരിച്ചാൽ, നിലവിൽ പഞ്ചായത്തിലെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വൃദ്ധജനങ്ങളെ പ്രവേശിപ്പിക്കാനും ഇവരുടെ ദൈനംദിന ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.
ശൈലജാ രാജീവൻ,
പഞ്ചായത്ത് പ്രസിഡന്റ്,
നന്ദിയോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |