വിഴിഞ്ഞം: കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ മത്സ്യകൃഷി പ്രശസ്തിയിലേക്ക്. കടൽ മത്സ്യത്തിനുപുറമെ കായൽ - വളർത്തുമത്സ്യങ്ങൾക്ക് പേരുകേൾക്കുകയാണ് 'കല്ലിയൂരിലെ കൊച്ചു തീരദേശം'. 2 കുളങ്ങളിലായി 4000 ത്തോളം മത്സ്യങ്ങളാണ് വിളവെടുപ്പിനു പാകമായിരിക്കുന്നത്. കൂടാതെ 2 കുളങ്ങളുടെ നിർമ്മാണം പൂർത്തിയായിവരുന്നു. വെള്ളായണി കായലിലും പഞ്ചായത്ത്തല മത്സ്യകൃഷിയും നടത്തുകയാണ്. കായൽ മത്സ്യങ്ങൾ വാങ്ങാൻ രാവിലെ മുതൽ തന്നെ കായൽ ത്തീരത്തു തിരക്കുകാണാം. വളർത്തുമത്സ്യത്തിന് ആവശ്യക്കാർ ഏറിയതോടെയാണ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ കുളങ്ങൾ നിർമിച്ച് മത്സ്യകൃഷി നടത്താൻ കർഷകർ മുന്നോട്ടുവന്നത്. ഫിഷറീസ് ഓഫിസിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ സ്ഥലത്തേക്ക് മത്സ്യകൃഷി വ്യാപിപ്പിക്കുമെന്ന് അധികൃതർ പറയുന്നു. 8 പേരടങ്ങുന്ന 3 സംഘങ്ങളായിട്ടാണ് ഇപ്പോൾ മത്സ്യകൃഷി നടത്തുന്നത്. കൃഷിയ്‌ക്കൊപ്പം വാഴ, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയും കൃഷി ചെയ്യുന്നു. ഏറ്റവും കൂടുതൽ കൃഷിക്കൂട്ടങ്ങളുള്ള പൂങ്കുളം വാർഡിൽ മികച്ച രീതിയിലാണ് കൃഷി നടക്കുന്നത്. വാർഡ് മെമ്പർ സുധർമ നേതൃത്വം നൽകുന്നു.
നേട്ടം കൊയ്ത് കൃഷിക്കൂട്ടങ്ങൾ
പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ കല്ലിയൂർ കൃഷിഭവൻ, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 176 കൃഷി കൂട്ടങ്ങളാണ് രൂപീകരിച്ചത്. ആയിരത്തിനാനൂറിൽപ്പരം കർഷകർ ഉൾപ്പെടുന്നു. വാഴ, മരച്ചീനി, മഞ്ഞൾ, കിഴങ്ങുവർഗ്ഗങ്ങൾ, സുഗന്ധവിളകൾ, ഔഷധസസ്യം, മത്സ്യകൃഷി, തേനീച്ച കൃഷി എന്നിവയാണ് ആദ്യഘട്ടത്തിലെ കൃഷി. പരമ്പരാഗത കർഷകർ ഒഴികെ പുതുതലമുറ കർഷകരും, കുടുംബശ്രീയും, വനിതാ കൂട്ടായ്മകളും, രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെട്ടതാണ് കൃഷി കൂട്ടങ്ങൾ. ഇവർക്ക് പിന്തുണയുമായി കൃഷിഭവൻ ഉദ്യോഗസ്ഥരും. ആധുനിക കൃഷി സമ്പ്രദായങ്ങളിലും മാർക്കറ്റിംഗ് മേഖലയിലും കർഷകർക്ക് പ്രാവീണ്യം നൽകുന്നു. നടീൽ വസ്തുക്കൾ ഉൾപ്പെടെയുള്ള സഹായങ്ങളും കൃഷി വകുപ്പ് ലഭ്യമാക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടു കൂടി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 25 ഹെക്ടർ സ്ഥലത്ത് നിലം ഒരുക്കിയത് കൃഷിക്കൂട്ടങ്ങളെ സഹായിച്ചു. 30 ഹെക്ടറിൽപരം സ്ഥലത്ത് കൃഷി ചെയ്തുവരുന്നു. നാടൻ കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിനാൽ ഇവർ സംതൃപ്തരാണ്. ഏകദേശം 400 മെട്രിക് ടണ്ണിൽ അധികം ശരാശരി വിളവ് പ്രതീക്ഷിക്കുന്നു. വിളവെടുത്ത പച്ചക്കറി ഉത്പന്നങ്ങൾ കൃഷിഭവൻ ആഴ്ച ച്ചന്തയിലൂടെയും വി.എഫ്.പി.സി.കെ വിപണിയിലൂടെയും വിറ്റഴിക്കുന്നു. കൃഷി ഉപജീവനമാർഗമാക്കിയ കൃഷിക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കർഷകരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക കാർബൺ ന്യൂട്രൽ കൃഷിയിടങ്ങൾ സാദ്ധ്യമാക്കുക എന്നതാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൈവരിക്കാൻ ഒരുങ്ങുന്നത്.
പ്രതികരണം..
കർഷകർക്ക് മികച്ച വരുമാനം ഉറപ്പിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്തി മൂല്യ വർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കി വിപണിയിൽ എത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. അതിനാവശ്യമായ പ്രാരംഭ നടപടികൾ പൂർത്തിയായി.
സ്വപ്ന
കൃഷിഓഫീസർ, കല്ലിയൂർ കൃഷിഭവൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |