കൊച്ചി: വിജയപാതയിലേക്ക് തിരിച്ചുവരാനുള്ള ശ്രമവും ഫലംകണ്ടില്ല. മുംബയ് സിറ്റിയുടെ രണ്ടടിയിൽ ബ്ലാസ്റ്റേഴ്സ് തരിപ്പണമായി. മഞ്ഞപ്പടയുടെ തുടർച്ചയുള്ള മൂന്നാം തോൽവിൽ ഗ്യാലറി ശോകമൂകമായി. സ്കോർ 2-0. മുംബയ് സിറ്റിക്കായി മെഹ്്താബ് സിംഗ് (21) പെരേര ഡയസ് (31) എന്നിവരാണ് സിറ്റിയുടെ ഗോൾവേട്ടക്കാർ. ജയത്തോടെ മുംബയ് സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാമതായി. ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
അടിയേറ്റ് വീണു
ആദ്യപകുതിയുടെ തുടക്കം ബ്ലാസ്റ്റേഴ്സും മുംബയ് സിറ്റിയും കളമറിഞ്ഞ് ഷോട്ടുകളെയ്തു. കെ.പി. രാഹുലും ലെസ്കോവിച്ചും ബ്ലാസ്റ്റേഴ്സിനായി കളം നിറഞ്ഞാടി. സിറ്റിക്കായി പെരേര ഡയസും ചാട്ടുളികളായി. തുടക്കത്തിലൊന്നും സ്കോൾ ഉയർത്താൻ ഇരുടീമുകൾക്കുമായില്ല. പതിയെ താളം കണ്ടെത്തിയ മുംബയ് സിറ്റി കളത്തിൽ നിറഞ്ഞാടി. 21ാം മിനിട്ടിൽ ഗ്യാലറിയെ നിശബ്ദമാക്കി സിറ്റിയുടെ ആദ്യ ഗോൾ. വലതുവിംഗിൽ ചാംഗ്‌തെയുടെ മനോഹര നീക്കം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധക്കോട്ട പൊളിച്ച് ബോക്‌സിലൂടെ പുറത്തേക്ക്. കോർണർ സ്വന്തമാക്കിയ സിറ്റിക്ക് പിഴച്ചില്ല. അഹമ്മദ് ജാഹു തൊടുത്ത കോർണർ തട്ടിയകറ്റാനുള്ള ഖബ്രയുടെയും ഡയമന്റകോസിന്റെയും വിഫല ശ്രമം. മുന്നിലേക്കെത്തിയ പന്ത് മെബ്താബ് സിംഗ് ഷാർപ്പ് ഷൂട്ടിലൂടെ ലക്ഷ്യത്തിലേക്ക്. 10മിനുള്ളിൽ സിറ്റിയുടെ അടുത്ത പ്രഹരമെത്തി. ഗ്രെഗ് സ്റ്റ്യുവാർട്ട് ബോക്‌സിനകത്തേക്ക് നീട്ടിയ പന്ത് പെരേര ഡയസിന്റെ കാലിൽ. പിടിച്ചെടുക്കാനുള്ള ലെസ്‌കോവിച്ചിന്റെ ശ്രമം പാളി. പന്തുമായി ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകർത്ത് ബോക്സിലേക്ക് കുതിച്ച അർജന്റീന താരംത്തിന്റെ മിന്നൽ ഷോട്ട്. പ്രഭ്‌സുഖനെ കാഴ്ചാക്കാരനാക്കി പന്ത് വലയിൽ. സ്കോർ 2-0.
നിർഭാഗ്യം മാത്രം
മാറ്റങ്ങളില്ലാതെയാണ് ഇരുടീമുകളും രണ്ടാം പകുതിക്കിറങ്ങിയത്. തുടക്കം തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ മൂർച്ചകൂട്ടി. കെ.പി. രാഹുലും സഹലും ഡമറ്റക്കോസും മുംബയ് സിറ്റിയുടെ ഗോൾമുഖത്ത് വട്ടമിട്ടുപറന്നു. 52ാം മിനിട്ടിൽ ലൂണയുടെ ക്രോസിൽ ഡമറ്റക്കോസ് തലവച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. കോർണർ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ബ്ലാസ്റ്റേഴ്‌സിനായില്ല. 71ാമിനിറ്റിൽ വീണ്ടും നിർഭാഗ്യം പിണഞ്ഞു. ബോക്സിന്റെ ഇടതുവശത്ത് നിന്ന് ലൂണ ഉയർത്തി നൽകിയ പന്തിൽ രാഹുലിന്റെ ഹെഡർ. പന്ത് പോസ്റ്റിനെ തൊട്ടുരുമി പുറത്തേക്ക്. ചില ഒറ്റയാൻ നീക്കങ്ങളും ഇതിനിടെ മുംബയ് സിറ്റി നടത്തി. സമ്മർദ്ദം മുഴുവൻ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. ഇവാൻ പകരക്കാരെ പയറ്റി. സഹലും മോംഗിലും തിരിച്ചിറങ്ങി, കല്യൂഷ്‌നിയുടെ വരവ് ഗാലറി ആഘോഷമാക്കി. ജയിക്കാൻ പൊരുതിയെങ്കിൽ ബ്ലാസ്റ്റേഴ്സ് മുംബയ് പ്രതിരോധത്തിൽ തട്ടിതരിപ്പണമായി.
മാറ്റത്തോടെ വന്നു
ഒഡിഷയ്ക്ക് മുന്നിൽ പതറിപ്പോയ ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മുന്നേറ്റത്തിൽ ഡമറ്റക്കോസിനൊപ്പം മലയാളി താരം കെ.പി. രാഹുൽ ആദ്യ ഇലവനിൽ ഇടംപിടിച്ചു. സൂപ്പർ താരം ഇവാൻ കല്യുഷിനിയും പ്രതിരോധ താരം ഹോർമിപാമിനും ഇടം പകരക്കാരുടെ ബഞ്ചിലായിരുന്നു. സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ജീക്‌സൺ സിംഗ്, പുയ്ട്ടിയ എന്നിവർ മദ്ധ്യനിരയിൽ. പ്രതിരോധത്തിൽ ജെസെൽ കർണെറോ, മാർകോ ലെസ്‌കോവിച്ച്, വിക്ടർ മോംഗിൽ, ഹർമൻജോത് ഖബ്ര എന്നിവർ. ഗോൾവലയ്ക്ക് മുന്നിൽ പ്രഭ്‌സുഖൻ സിംഗ് ഗിൽ. മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസിന് ആദ്യഇവനിൽ ഇടംനൽകി
ഒരേയൊരു മാറ്റത്തോടെയാണ് ഡെസ് ബെക്കിംഗ്ഹാം മുംബയ് സിറ്റിയെ കളത്തിലിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |