കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച, 500 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പൽ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിൽ സർവീസ് ആരംഭിച്ചു. വിനോദസഞ്ചാരികളെയും ലക്ഷ്യമിടുന്ന 'നളന്ദ" എന്ന കപ്പലിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പോർട്ട് ബ്ളെയറിൽ നടന്ന ചടങ്ങിൽ ആൻഡമാൻ നിക്കോബാർ ലഫ്‌റ്റനന്റ് ഗവർണർ അഡ്മിറൽ ഡി.കെ.ജോഷി കപ്പൽ സർവീസ് ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി നന്ദിനി പലിവാൾ, കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.
അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് കപ്പൽ നിർമ്മിച്ചത്. ആൻഡമാൻ ദ്വീപ് സമൂഹങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുകയാണ് മുഖ്യലക്ഷ്യം. ഉൾപ്രദേശങ്ങളിലെ ദ്വീപുകളിൽ അവശ്യവസ്തുക്കൾ എത്തിക്കാനും കപ്പൽ ഉപയോഗിക്കും. ആവശ്യമായി വന്നാൻ ഇന്ത്യയിലെ തുറമുഖങ്ങളിലേയ്ക്കും സഞ്ചരിക്കാൻ കഴിയും. ആൻഡമാൻ നിക്കോബാർ ഡയറക്‌ടറേറ്റ് ഒഫ് ഷിപ്പിംഗ് സർവീസസിനാണ് കപ്പലിന്റെ പ്രവർത്തനച്ചുമതല.
സുരക്ഷയ്ക്ക് മുൻഗണന
സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് കപ്പൽ നിർമ്മിച്ചതെന്ന് കപ്പൽശാലാ അധികൃതർ പറഞ്ഞു. രജിസ്ട്രാർ ഒഫ് ഷിപ്പിംഗ്, അമേരിക്കൽ ബ്യൂറോ ഒഫ് ഷിപ്പിംഗ് എന്നിവയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം. ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിനുവേണ്ടി നാല് കപ്പലുകളാണ് കൊച്ചിയിൽ നിർമ്മിക്കുന്നത്. ആയിരം ടൺ ചരക്കുശേഷിയും 1,200 യാത്രക്കാരെയും വഹിക്കാൻ കഴിയുന്ന കപ്പലിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
കപ്പൽ വിശേഷങ്ങൾ
അടിസ്ഥാന രൂപകല്പന: ഡെന്മാർക്കിലെ ന്യൂദ് ഇ.ഹൻസൻ
രൂപകല്പനാ പങ്കാളി: സ്‌മാർട്ട് എൻജിനിയറിംഗ് ആൻഡ് ഡിസൈൻ സൊലൂഷൻ, കൊച്ചി
എൻജിനിയറിംഗും നിർമ്മാണവും: കൊച്ചി കപ്പൽശാല
പദ്ധതി: മേക്ക് ഇൻ ഇന്ത്യ
യാത്രാസൗകര്യം: 500 പേർക്ക്
ചരക്ക് വാഹകശേഷി: 150 ടൺ
വേഗത: 16 നോട്ടിക്കൽ മൈൽ
ജീവനക്കാർ: 61
യാത്രാ സൗകര്യങ്ങൾ: ഡീലക്സ്, ഫസ്റ്റ്, സെക്കൻഡ് ക്ളാസ് കാബിനുകൾ. ബങ്ക് ക്ളാസ്, സീറ്റിംഗ് ക്ളാസ് ഇരിപ്പിടങ്ങൾ
അനുബന്ധ സൗകര്യങ്ങൾ: കഫ്‌റ്റീരിയ, റിക്രിയേഷൻ മുറി, ജിംനേഷ്യം, ലൈബ്രറി,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |