കൊച്ചി: ആരുമില്ലെങ്കിലെന്താ ബ്ലാസ്റ്റേഴ്‌സ്... നിങ്ങൾക്കായി ഞങ്ങളുണ്ട്. തുടർതോൽവികളിൽ മനംനൊന്ത് ഐ.എസ്.എൽ സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം അങ്കം നേരിൽ കാണാൻ ആരാധകർ മടിച്ചപ്പോൾ, മഞ്ഞക്കൊടി വീശി കളിയവസാനിക്കും വരെ ഇഷ്ട ടീമിന് പ്രചോദനം പകർന്ന് അവർ നൂറുപേരുണ്ടായിരുന്നു, കാസർകോട്, നിലമ്പൂർ, പത്തനംതിട്ട, കണ്ണൂർ, അട്ടപ്പാടി, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിൽ നിന്നുള്ള കുട്ടി ഫുട്ബാൾ താരങ്ങൾ. ഒമ്പത് ടീമുകളിലെ അംഗങ്ങളായ അവർ ജേഴ്‌സി അണിഞ്ഞ് ബാനറുമായെത്തിയ ഗാലറിയിൽ ആവേശത്തിരയൊഴുക്കി.
ജില്ലാ ടീം മുതൽ സംസ്ഥാന ടീമിൽവരെ സെലക്ഷൻ കിട്ടിയവരാണ് ബ്ലാസ്റ്റേഴ്സിന്റെ കുട്ടിയാരാധകരുടെ സംഘത്തിലുള്ളത്. ഒമ്പത് ടീമിൽ മൂന്ന് എണ്ണം പെൺകുട്ടികളുടെതും. കലൂർ ജവഹർലാൽ നെഹ്രു മെട്രോ സ്റ്റേഷനിൽ നിന്ന് ഒരുമിച്ചാണവർ സ്റ്റേഡിയത്തിലേക്കെത്തിയത്. ഇന്നലെ ഐ.എസ്.എൽ താരങ്ങളെ ഗ്രൗണ്ടിലേക്ക് കൈപിടിച്ച് ആനയിച്ചും ആദിവാസി കുട്ടികളായിരുന്നു. കാസർകോട് കരിന്തലം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 22 ട്രൈബൽ വിദ്യാർത്ഥികളാണ് താരങ്ങളെ ആനയിച്ചത്.
ഇന്ത്യൻ ഫുട്‌ബാൾ ടീം മുൻ ക്യാപ്ടനും സ്‌കൂൾ ഡയറക്ടറുമായ കെ.വി.ധനേഷിന്റെ നേതൃത്വത്തിലാണ് കുട്ടികൾ കൊച്ചിയിലെത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ വിദ്യാർത്ഥികൾക്ക് ഫോർട്ടുകൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജിന്റെ നേതൃത്വത്തിൽ പട്ടിക വർഗ വികസന വകുപ്പ്, എറണാകുളം ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, മഹാരാജാസ് കോളേജ് എന്നിവ സംയുക്തമായി സ്വീകരണം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |