കൊച്ചി: യോഗങ്ങളുടെ തിരക്കൊഴിഞ്ഞിട്ട് ഭരിക്കാൻ നേരമില്ലാത്ത അവസ്ഥയിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ. ആശുപത്രി മാനേജ്മെന്റ്, സ്കൂൾ നടത്തിപ്പ്, ഉച്ചക്കഞ്ഞി, തൊഴിലുറപ്പ്, കുടുംബശ്രീ, ആശ, അങ്കണവാടി, സാക്ഷരത, ജാഗ്രത, പൊതുവിതരണം തുടങ്ങി 52 സമിതികളുടെ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കേണ്ടതടക്കമുള്ള ചുമതലകളാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ വലയ്ക്കുന്നത്.
പഞ്ചായത്ത് തലത്തിലെ 52 സമിതികളിൽ
ചിലത് മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേരണം. മൂന്ന് മാസത്തിൽ ഒരിക്കൽ നിർബന്ധമായും യോഗം ചേരേണ്ടവയുമുണ്ട്. രണ്ടോ മൂന്നോ പഞ്ചായത്ത് കമ്മിറ്റി, സ്റ്റാൻഡിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി എന്നിവയിലും മൂന്നുമാസത്തിലൊരിക്കൽ നടക്കുന്ന മുഴുവൻ ഗ്രാമസഭകളിലും പ്രസിഡന്റുമാർ തന്നെയാണ് അദ്ധ്യക്ഷത വഹിക്കേണ്ടത്. ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും വിളിക്കുന്ന പ്രത്യേക മീറ്റിംഗുകളിലും താലൂക്ക് സഭ, ബ്ലോക്കുതല ഗ്രാമസഭ, ജില്ലാ പ്ലാനിംഗ് കമ്മിറ്റി (ഡി.പി.സി) യോഗങ്ങളിലും പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യം അനിവാര്യം. ഇടയ്ക്കിടെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നടത്തുന്ന നിർബന്ധിത പരിശീലനങ്ങളിലും പങ്കെടുക്കണം. സർക്കാർ പ്രഖ്യാപിക്കുന്ന ജനകീയ കാമ്പയിനുകൾ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ കൃത്യവിലോപമാകും. ഇതിനെല്ലാം പുറമെ നാട്ടിലെ പൊതുപരിപാടികളിൽ ഉദ്ഘാടകനോ അദ്ധ്യക്ഷനോ ആകണം. കല്യാണം, മരണം, പാലുകാച്ച് തുടങ്ങിയ ചടങ്ങുകൾ വേറെ. ഇതിനെല്ലാം കൂടി 24 മണിക്കൂർ തികയില്ലെന്നാണ് പ്രസിഡന്റുമാരുടെ ആവലാതി. ഇതെല്ലാം കഴിഞ്ഞ് സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് സമയബന്ധിതമായി ഗ്രാമ വികസനവും നടക്കണം. വിവിധ ആവശ്യ ആവശ്യങ്ങൾക്കായി വീട്ടിലും ഓഫീസിലും എത്തുന്ന വോട്ടർമാർക്ക് യഥാസമയം മുഖം കൊടുത്തില്ലങ്കിൽ പരാതിയും പരിഭവവും വേറെ .
50 ശതമാനം പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാരാണ്. അതിരാവിലെ ഉണർന്ന് വീട്ടുജോലികൾ ചെയ്തുതീർത്ത് ആഹാരംപോലും കഴിക്കാതെ പഞ്ചായത്തിലേക്കോടുന്ന വനിതാ പ്രസിഡന്റുമാർ കുറവല്ല.
'ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് എടുത്താൽ പൊങ്ങാത്ത ചുമതലഭാരമുണ്ട്. ഓരോദിവസവും എത്ര യോഗങ്ങളിലാണ് പങ്കെടുക്കേണ്ടതെന്ന് ഓർത്തിരിക്കാൻ പോലും സാധിക്കുന്നില്ല. ജോലിഭാരം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
കെ.എം. ഉഷ
സംസ്ഥാന പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ
പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പെയ്ഡ് സെക്രട്ടറിമാരെ നിയമിക്കാൻ നടപടിയുണ്ടാവണം. മനസുകൊണ്ട് ആഗ്രഹിച്ചാലും എല്ലായിടത്തും ഓടിയെത്താൻ പറ്റുന്നില്ല.
എം.ആർ. രാജേഷ്, പ്രസിഡന്റ്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്:
24 മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്താലും ഉത്തരവാദിത്വങ്ങൾ പൂർണമായും നിറവേറ്രാനാകുന്നില്ല. വനിതാ പ്രസിഡന്റുമാരുടെ കാര്യം ഏറെ പരിതാപകരമാണ്. വീട്ടുജോലി ഉൾപ്പെടെ ചെയ്തിട്ടുവേണം നാട്ടുകാര്യം നോക്കാൻ.
ലിജ തോമസ് ബാബു, പ്രസിഡന്റ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |