ചീരാൽ(വയനാട്): ഒരു മാസത്തിലേറെയായി ചീരാൽമേഖലയെ വിറപ്പിച്ച കടുവ ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിലായി. ഗ്രാമ ജനതയുടെ ഉറക്കം കെടുത്തിയ കടുവ ഇന്നലെ പുലർച്ചെ മൂന്നേകാലോടെയാണ് പഴൂർ ഫോറസ്റ്റ്‌സ്റ്റേഷന് സമീപം സ്ഥാപിച്ച കൂട്ടിലകപ്പെട്ടത്. പത്തുവയസുള്ള ആൺകടുവയാണിത്. ഇടതുവശത്തെ മുകൾനിരയിലെ കോമ്പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല. കടുവയെ പുലർച്ചെ ആറ് മണിയോടെ കുപ്പാടിയിലെ വന്യമൃഗ സംരക്ഷണ പരിചരണകേന്ദ്രമായ പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റി.
കൂട്ടിലകപ്പെടുന്നതിന്റെ അരമണിക്കൂർ മുമ്പ് പരിസരത്തുള്ള മുള്ളൻപട്ടക്കൽ മാണി ജോയിയുടെ പശുവിനെ ഇൗ കടുവ ആക്രമിച്ചുകൊന്നു. പശുവിന്റെ കരച്ചിൽകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കടുവ ഓടിമറഞ്ഞത്. ഇവിടെ നിന്ന് ഓടിപ്പോയ കടുവ അരമണിക്കൂറിനുള്ളിൽ വനംവകുപ്പിന്റെ കൂട്ടിലകപ്പെടുകയായിരുന്നു.
സെപ്തംബർ 24 മുതലാണ് ചീരാൽമേഖലയിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. പ്രദേശവാസിയായ ദേവദാസിന്റെ പശുവിനെയായിരുന്നു കടുവ ആക്രമിച്ചത്. തുടർന്ന് ഇതേവരെ 14 പശുക്കളെയാണ് കടുവ പിടികൂടിയത്. ഇതിൽ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം ചത്തു. പരിക്കേറ്റ മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്. കടുവയെ പിടികൂടണമെന്ന ആവശ്യവുമായി ചീരാൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയെയും വനംമന്ത്രിയെയും കണ്ടിരുന്നു. പ്രശ്നം ക്യാബിനറ്റിൽ ചർച്ചയായതിനെ തുടർന്നായിരുന്നു കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിപ്പിച്ച് തെരച്ചിൽ ആരംഭിച്ചത്. അതിനിടെയാണ് ഇന്നലെ കടുവ കൂട്ടിലകപ്പെട്ടത്.
ഒരു നാട്ടിലെ ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലകപ്പെട്ടതറിഞ്ഞതോടെ പുലർച്ചെ തന്നെ ആളുകൾ പഴൂരിലേക്ക് എത്തി. പകൽവെട്ടത്തിൽ ആരും തന്നെ കണ്ടിട്ടില്ലാത്ത ശല്യക്കാരനായ കടുവയെ കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആളുകളെത്തിയത്. കടുവ കൂട്ടിലകപ്പെട്ടതറിഞ്ഞതോടെയാണ് ചീരാൽമേഖലയിലെ ജനങ്ങളുടെ ഭീതി വിട്ടൊഴിഞ്ഞത്.
വയനാട് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾഅസീസ്, നോഡൽ ഓഫീസർ നോർത്തേൺ സർക്കിൾ കൺസർവേറ്റർ ദീപ, അസി.നോഡൽ ഓഫീസർമാരായ സൗത്ത് വയനാട് ഡി.എഫ്.ഒ എ.സജ്ന കരീം, എ.സി.എഫ് ജോസ്‌മാത്യു, മുത്തങ്ങ റെയിഞ്ച് ഓഫീസർ കെ.പി.സുനിൽകുമാർ, ഡെപ്യുട്ടി റെയിഞ്ചർ മുരളീധരൻ , ആർ.ആർ.ടി റെയിഞ്ചർ രൂപേഷ്, ഡോക്ടർമാരായ അരുൺ സക്കറിയ, അരുൺ സത്യൻ, അജേഷ്‌മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടുവയെ പിടികൂടുന്നതിനായി തെരച്ചിൽ നടത്തിവന്നത്. കടുവ പകൽ സമയത്ത് വയനാട്ടിലെയും തമിഴ്നാട്, കർണാടക വനത്തിൽ ഉൾപ്പെട്ട മുതുമലൈ, ബന്ദിപ്പൂർ വന മേഖലകളിലുമാണ് കഴിഞ്ഞുവന്നത്. കടുവ ശല്യത്തിനെതിരെ വയനാട് കണ്ട ഏറ്റവും വലിയ ജനകീയ സമരമാണ് ചീരാലിൽ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നത്. കടുവയെ നിരീക്ഷിക്കാനായി കുങ്കിയാനകളെ പോലും രംഗത്തിറക്കി. രാത്രിയിൽ സുൽത്താൻബത്തേരി-ഉൗട്ടി പാത ഉപരോധിച്ചു. കടുവയെ നിരീക്ഷിക്കുന്നതിനായി തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്ന മുപ്പതോളം കാമറകൾ സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |