ലക്‌നൗ : രാവിലെ മാതാവ് പശുവിനെ കറക്കുന്നതിനിടെ വീട്ടിലേക്കെത്തിയ മുത്തച്ഛന് ചായയുണ്ടാക്കിക്കൊടുത്ത ആറു വയസ്സുകാരൻ അബദ്ധത്തിൽ ചായയിൽ കീടനാശിനി ചേർത്തതിനെ തുടർന്ന് കുട്ടികളടക്കം നാലു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മെയിൻപുരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ദാരുണസംഭവം.
ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന ശിവ് നന്ദന്റെ ഭാര്യാപിതാവ് രവീന്ദ്ര സിംഗ് വീട്ടിലെത്തിയപ്പോൾ കുട്ടികളുടെ മാതാവ് പശുവിനെ കറക്കുകയായിരുന്നു. ഈ സമയം ആറുവയസുകാരനായ കൊച്ചുമകൻ ശിവാംഗ് ചായ തയ്യാറാക്കി. വെള്ളം തിളച്ചപ്പോൾ ചായപ്പൊടിക്ക് പകരം അടുക്കളയിലുണ്ടായിരുന്ന കീടനാശിനി ചേർത്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ശിവാംഗിനൊപ്പം മുത്തച്ഛൻ രവീന്ദ്ര സിംഗ് (55), പിതാവ് ശിവ് നന്ദൻ (35), ഇളയ കുട്ടി ദിവാംഗ് (5) എന്നിവരും അയൽക്കാരനായ സോബ്രാൻ സിംഗും ചായ കുടിച്ചു. ചായ കുടിച്ചതിന് പിന്നാലെ അഞ്ചുപേർക്കും ശാരീരിക അസ്വസ്ഥത തുടങ്ങി. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് എല്ലാവരെയും മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്ര സിംഗും ശിവാംഗും ദിവാംഗും മരിച്ചു. തുടർന്ന് കുട്ടികളുടെ പിതാവ് ശിവ് നന്ദനെയും സോബ്രാനെയും ഇറ്റാവയിലെ സഫായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കി മാറ്റി. ചികിത്സയിലിരിക്കെ സോബ്രാൻ സിംഗും മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ശിവ് നന്ദന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |