ന്യൂഡൽഹി: മഴയുടെയും കാറ്റിന്റെയും അഭാവത്തിൽ ഡൽഹിയിലെ വായു മലിനീകരണം ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ.
ഡൽഹി ആനന്ദ് വിഹാറിൽ ഇന്നലെ വൈകിട്ട് 4ന് അന്തരീക്ഷ വായു ഗുണനിലവാര സൂചിക(എ.ക്യു.ഐ) ഏറ്റവും ഗുരുതരമായ 455 രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലും ദേശീയ തലസ്ഥാന മേഖലയിലാകെയും വരും ദിവസങ്ങളിൽ അന്തരീക്ഷം കൂടുതൽ മലിനമാകുമെന്നാണ് സൂചന.
ഇന്നലെ വൈകുന്നേരം 5 മണിയോടെ ഡൽഹിയുടെ മൊത്തം എ.ക്യു.ഐ 357 ആയിരുന്നു. സൂചികയിൽ ശുദ്ധവായു രേഖപ്പെടുത്തുക പൂജ്യത്തിനും 50 നും ഇടയിലാണ്. 301-400 വളരെ മോശവും 401-500 ന് മുകളിൽ അതീവ ഗുരുതരവുമാണ്. കാറ്റ് വീശാത്തതിനാൽ
മലിനീകരണത്തിന് കാരണമായ കണികകൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന കാരണം. നിയന്ത്രണം വകവയ്‌ക്കാതെ പഞ്ചാബ് അടക്കം അയൽ സംസ്ഥാനങ്ങളിൽ കൊയ്‌ത്ത് കഴിഞ്ഞ പാടങ്ങളിൽ കർഷകർ തീയിടുന്നത് മൂലമുള്ള പുകയും സാഹചര്യം മോശമാക്കുന്നു.
ദീപാവലിക്ക് മുമ്പുള്ള ദിവസങ്ങളിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മലിനീകരണം പൊതുവേ കുറവായിരുന്നു. എന്നാൽ, ഒക്‌ടോബർ 24 മുതൽ വായുവിന്റെ ഗുണനിലവാരം മോശമാകാൻ തുടങ്ങി. മലിനീകരണം തടയാൻ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കൽക്കരി, വിറക് എന്നിവ കത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾ ഒഴികെ ഡീസൽ ജനറേറ്ററുകൾക്കും വിലക്കുണ്ട്.
വരും ദിവസങ്ങളിൽ നിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വന്നേക്കും. കഴിഞ്ഞ വർഷങ്ങളിലേതു പോലെ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നമ്പർ നിയന്ത്രണവും ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |