പട്ടാമ്പി: കൂറ്റനാട് - പട്ടാമ്പി പാതയിൽ സംരക്ഷണമില്ലാതെ കിടക്കുന്ന കട്ടിൽ മാടം ശിലാകൂട ചരിത്രസ്മാരകം പുരവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. കട്ടിൽമാടത്തിന്റെ മുകൾ ഭാഗലും ഉൾഭാഗവും കഴുകിവൃത്തിയാക്കി. കഴിഞ്ഞ ആഗസ്റ്റ് 26ന് പാതയരികിലുള്ള സ്തൂപത്തിൽ അജ്ഞാത വാഹനമിടിച്ച് കരിങ്കൽക്കഷ്ണങ്ങൾ സ്തൂപത്തിൽ നിന്ന് അടർന്നുവീണിരുന്നു. ഇതോടെ, സംരക്ഷണച്ചുമതലയുള്ള പുരാവസ്തുവകുപ്പ് ചുമതല നിർവഹിക്കുന്നില്ലെന്നുള്ള ആക്ഷേപവും രൂക്ഷമായി. സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നത്.
ഇത്തരത്തിലുള്ള ചരിത്രാവശിഷ്ടങ്ങളുടെ സംരക്ഷണച്ചുമതല തിരുവനന്തപുരത്തുള്ള പുരാവസ്തുവകുപ്പ് ഡയറക്ടറേറ്റിന്റെ അധികാരപരിധിയിലാണ്. തൃശൂരിലെ പുരാവസ്തു മ്യൂസിയത്തിനാണ് കട്ടിൽമാട സംരക്ഷണത്തിന്റെ താത്കാലിക ചുമതലയുള്ളത്. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കാടും പടലവും പിടിച്ചുകിടക്കുന്ന പരിസരം വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.
വാഹനങ്ങൾ ഇടിക്കാതിരിക്കാനുള്ള സുരക്ഷയൊരുക്കും. അടർന്നുചാടിയ കരിങ്കൽക്കഷ്ണങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തും. ചുറ്റുഭാഗത്തും ചെറിയകമ്പികൾ ഉപയോഗിച്ച് ചുറ്റുവേലി കെട്ടും.
- ആതിര ആർ.പിള്ള, പുരാവസ്തുവകുപ്പ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |