കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ആഴ്ചയിൽ നാല് ദിവസമാണ് സർവീസ്. ആദ്യദിനങ്ങളിൽ 6600 രൂപ( 300 ദിർഹം ) നിരക്കിൽ ദുബായിയിൽ നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
നവംബർ ഒന്ന് മുതൽ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് പറക്കുക. വൈകുന്നേരം എട്ട് മണിക്ക് പുറപ്പെടുന്ന ഐ. എക്സ് 748 വിമാനം കണ്ണൂരിൽ ഇന്ത്യൻ സമയം 11: 50 ന് എത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ആദ്യദിവസങ്ങളിൽ 300 ദിർഹം ടിക്കറ്റ് നിരക്ക്, അഞ്ച് കിലോ അധികബാഗേജ് എന്നീ ആനുകൂല്യങ്ങളും വിമാനകമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ തിരിച്ച് ഐ എക്സ് 747 വിമാനം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 12.50 പുറപ്പെടും. ദുബായിയിൽ പുലർച്ചെ 3.15 ന് എത്തും.
നിലവിൽ ഗോഫെസ്റ്റ് മാത്രം
നിലവിൽ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് ഗോഫസ്റ്റ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. ദുബായ് -കണ്ണൂർ സർവീസിന് പുറമെ ആന്ധ്രാപ്രദേശിലെ വിജയവാഡയിലേക്ക് ഷാർജയിൽ നിന്ന് പുതിയ സർവീസും എയർ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ തിങ്കൾ, ശനി ദിവസങ്ങളിലായിരിക്കും ഷാർജ- വിജയവാഡ സർവീസ്. യു എ ഇയിൽ നിന്ന് വിജയവാഡയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ വിമാനകമ്പനിയാണ് തങ്ങളെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വാർത്താകുറിപ്പിൽ പറഞ്ഞു. രാവിലെ 11 നാണ് വിജയവാഡ വിമാനം ഷാർജയിൽ നിന്ന് പുറപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |