തിരുവനന്തപുരം: വിഴിഞ്ഞം ആഴക്കടൽ തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപമെത്തുന്നതിനും തടസ്സമായേക്കും. ലോകത്തിലെ രണ്ടാമത്തെ ഏറ്റവുംവലിയ സമ്പന്നരും നിക്ഷേപകരുമായ അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നേരിടുന്ന പ്രതിസന്ധി അന്തർദ്ദേശീയ നിക്ഷേപകരംഗത്ത് ശ്രദ്ധാവിഷയമായിട്ടുണ്ട്.
തൊഴിൽത്തർക്കങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തയുംമൂലം ഉണ്ടാകുന്ന പ്രതിസന്ധി മാറ്റിയെടുക്കാൻ സംസ്ഥാന സർക്കാർ പണിപ്പെടുന്നതിനിടയിലാണ് വിഴിഞ്ഞംസമരം കല്ലുകടിയാകുന്നത്. 2015ൽ തുടങ്ങിയ പദ്ധതി 1000 ദിവസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. ഇതനുസരിച്ച് 2018ൽ പൂർത്തിയാക്കേണ്ടതായിരുന്നു. പദ്ധതിക്കായി വയബിൾ ഗ്യാപ് ഫണ്ട് കൊടുക്കേണ്ടതും പുനരധിവാസപ്രശ്നങ്ങൾ പരിഹരിക്കേണ്ടതും റോഡ് അടക്കമുള്ള സൗകര്യങ്ങളൊരുക്കേണ്ടതും നിർമ്മാണാവശ്യത്തിനുള്ള കല്ലും മറ്റ് വസ്തുക്കളും കൊണ്ടുവരുന്നതിനുള്ള അനുമതികൾ തടസ്സമില്ലാതെ നൽകേണ്ടതും സംസ്ഥാന സർക്കാരാണ്.ഇത് നിർവ്വഹിക്കുന്നതിന് സംസ്ഥാനം കാട്ടിയ ഉദാസീനതയാണ് പദ്ധതി വൈകാനും ഒടുവിൽ സമരത്തിനും നിർമ്മാണപ്രതിസന്ധിക്കും ഇടയാക്കിയതെന്നാണ് അദാനി കമ്പനിയുടെ ആക്ഷേപം. ലോകത്താകെ ഗ്യാസ്,ലോജിസ്റ്റിക്ക്,വൈദ്യുതി തുടങ്ങി വിവിധ മേഖലകളിലായി 16ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുള്ള അദാനി ഇന്ത്യയിൽ 13 തുറമുഖങ്ങളും നടത്തുന്നുണ്ട്. അത്തരത്തിലുള്ള വമ്പൻഗ്രൂപ്പ് കേരളത്തിൽ ഏറ്റെടുത്ത പദ്ധതി സമരംമൂലം സ്തംഭിച്ചാൽ ആഗോളതലത്തിൽ കേരളത്തിന് ചീത്തപ്പേരുണ്ടാക്കും.
ഗോശ്രീ,കൊച്ചി വിമാനത്താവളം,അന്താരാഷ്ട്ര സ്റ്റേഡിയം, ടെക്നോപാർക്ക്,വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ തുടങ്ങി വലിയപദ്ധതികൾ പൂർത്തിയാക്കി നിക്ഷേപകർക്ക് പ്രതീക്ഷയേകുന്ന സംസ്ഥാനമായി മാറിയ കേരളത്തിൽ സ്മാർട്ട് സിറ്റി പദ്ധതിയും തീരദേശ,മലയോര ഹൈവേ പദ്ധതികളും നീണ്ടുപോയതും പാലക്കാട്ടെ പ്ളാച്ചിമടസമരവും നാണക്കേടുണ്ടാക്കി. 10 വർഷത്തിലേറെ നീണ്ട ഗെയിൽ പൈപ്പ് ലൈനും ഇടമൺ കൊച്ചി വൈദ്യുതിലൈനും പൂർത്തിയാക്കിക്കൊണ്ടാണ് പിണറായി സർക്കാർ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ശ്രമിച്ചത്.
എന്നാൽ, സിൽവർലൈൻ സമരങ്ങളും കിറ്റെക്സ് ഗ്രൂപ്പ് കേരളം വിടാനൊരുങ്ങുന്നതും പ്രതികൂലാനുഭവമായി. അതിനുപിന്നാലെയാണ് വിഴിഞ്ഞം സമരം കടുത്തത്.
വർഷം ഒരുലക്ഷം സംരംഭകർ
ഒരു വർഷം ഒരുലക്ഷം സംരംഭകർ എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.വ്യവസായങ്ങൾ തുടങ്ങാൻ നിയമങ്ങൾ ഉദാരമാക്കി,മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദേശങ്ങളിൽ നിക്ഷേപകരെ ആകർഷിക്കാൻ പര്യടനം നടത്തി.
രാജ്യത്തു പ്രവർത്തിക്കുന്ന മുഴുവൻ ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യൻ മേധാവികളുടെ സംഗമം വിളിച്ചുചേർക്കാൻ വ്യവസായ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.രണ്ടാം പിണറായി സർക്കാർ വന്നശേഷം വ്യവസായ വകുപ്പ് നടത്തിയ മീറ്റ് ദി മിനിസ്റ്റർ, മീറ്റ് ദി ഇൻവെസ്റ്റർ പരിപാടികളുടെ അടുത്ത ഘട്ടമായാണു ബഹുരാഷ്ട്ര കമ്പനി മേധാവികളുടെ സംഗമം.
മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനത്തിന്റെ തുടർച്ചയായി ജനുവരിയിൽ നോർവീജിയൻ നിക്ഷേപസംഗമവും നടത്തും. അതിനിടയിലാണ് നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്ന തരത്തിൽ വിഴിഞ്ഞം സമരം ശക്തിപ്പെട്ടത്.
വിവരങ്ങൾ ശേഖരിച്ച് ഐ.ബി
വിഴിഞ്ഞം സമര നേതാവിന്റെ
ഭാര്യയ്ക്ക് 11 കോടി വിദേശ ഫണ്ട്
സായ്കൃഷ്ണ.ആർ.പി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമര മുന്നണിയിൽ പ്രവർത്തിക്കുന്ന നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്ക്ക് പത്ത് വർഷത്തിനിടെ വിദേശഫണ്ടായി 11 കോടി രൂപ ലഭിച്ചെന്ന പരാതിയിൽ ഇന്റലിജൻസ് ബ്യൂറോ വിവരങ്ങൾ ശേഖരിക്കുന്നു. സമരാവശ്യത്തിനും രാജ്യവിരുദ്ധ പ്രവർത്തനത്തിനും ഫണ്ട് ചെലവഴിച്ചോ എന്നാണ് പരിശോധിക്കുന്നത്.
2018-19 സാമ്പത്തിക വർഷത്തിൽ നാല് കോടിയും, 2019-20 സാമ്പത്തിക വർഷം 1.35 കോടി രൂപയും ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷം ലഭിച്ച തുകയുടെ കണക്ക് ആഭ്യന്തര മന്ത്രാലയത്തിന് ഇവർ സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തിരുവനന്തപുരത്തെ ചിലരാണ് വിദേശ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ഐ.ബിക്ക് കൈമാറിയത്. മറ്റ് രണ്ട് സംഘടനകളുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികളും ഐ.ബി ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പതിനൊന്ന് സംഘടനകൾ ഇന്റലിജൻസ് സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
വിഴിഞ്ഞം വരുമാന പ്രതീക്ഷ
200 കോടി
ആദ്യ വർഷം
500 കോടി
രണ്ടാം വർഷം
വിമോചന സമരം ഓർമ്മിപ്പിച്ച്
സി.പി.എം മുഖപത്രം
വിഴിഞ്ഞം സമരം കലാപനീക്കമെന്ന ആരോപണവുമായി സി.പി.എം മുഖപത്രത്തിന്റെ എഡിറ്റോറിയൽ. വിമോചനസമരത്തിന്റെ പാഠപുസ്തകം ചിലരുടെ കൈയിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും പ്രതിപക്ഷം നിരുത്തരവാദ രാഷ്ട്രീയമാണ് പയറ്റുന്നതെന്നും പറയുന്നു.
സമരക്കാരുമായി ചർച്ചയ്ക്ക് ഇനിയും തയ്യാറാണ്. കോടതി ഉത്തരവ് പാലിക്കാൻ സർക്കാരിനും സമരക്കാർക്കും ഉത്തരവാദിത്വമുണ്ട്. ഇത്രയും നല്ലൊരു പദ്ധതി ഭീമമായ തുക മുടക്കിയ ശേഷം അടച്ചുപൂട്ടണമെന്ന് ആരുപറഞ്ഞാലും അംഗീകരിക്കില്ല.
- മന്ത്രി അഹമ്മദ് ദേവർകോവിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |