പാലക്കാട്: ഗ്രാമീണ റോഡുകളിലൂടെയുളള അമിതഭാരം കയറ്റിയുളള ലോറികളുടെ യാത്ര നിയന്ത്രിക്കണമെന്നും പൊലീസും ആർ.ടി.ഒയും ലീഗൽ മെട്രാളജി വകുപ്പും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. നിർമ്മാണം പൂർത്തിയാക്കി ഒരു വർഷം ആവുമ്പോഴേക്കും റോഡ് തകരുന്ന സ്ഥിതിയാണ് അതുവഴിയുണ്ടാകുന്നത്. അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്തണമെന്നും സ്കൂൾ സമയങ്ങളിൽ ഉൾപ്പടെ വാഹനങ്ങൾ അമിതഭാരവുമായി സഞ്ചരിക്കുന്നത് അപകടമാണെന്നും എം.എൽ.എമാർ യോഗത്തിൽ പറഞ്ഞു. നിലവിൽ പരിശോധനകൾ നടത്തിവരുന്നതായും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനങ്ങൾ എടുക്കുന്നതിന് ജില്ലയിലെ എം.എൽ.എമാരേയും ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി യോഗം വിളിക്കുമെന്നും കളക്ടർ മൃൺമയി ജോഷി അറിയിച്ചു.
കനാൽ നവീകരണവുമായി ബന്ധപ്പെട്ട് ഭരണാനുമതി കിട്ടിയാൽ ഷോർട്ട് ടെൻഡർ വിളിച്ച് എത്രയും വേഗം നടപടികൾ പൂർത്തിയാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ വാട്ടർ അതോറിറ്റി പൊളിച്ച റോഡുകൾ കേരള വാട്ടർ അതോറിറ്റിയും പഞ്ചായത്ത് റോഡുകൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാധാരണരീതിയിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബുവും എ.പ്രഭാകരൻ എം.എൽ.എയും യോഗത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ പഞ്ചായത്ത് ഡെപ്യട്ടി ഡയറക്ടർ ഇടപെടണമെന്നും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കാൻ കളക്ടർ ഡി.ഡി.പി.ക്ക് നിർദേശം നൽകി. നാലുവർഷമായി അറ്റകുറ്റപ്പണി നടക്കാത്ത ശ്രീകൃഷ്ണപുരം മുറിയംകണ്ണി, ചെത്തല്ലൂർ റോഡിന്റെ പാച്ച് വർക്ക് പ്രവർത്തികൾ അടുത്തയാഴ്ച ആരംഭിക്കുമെന്നും ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. പട്ടാമ്പി ഷൊർണൂർ വല്ലപ്പുഴ മേഖലയിലെ നെല്ലായ പ്രദേശത്തുള്ള പൊൻമുഖം മലയിൽ പാറ പൊട്ടിക്കുന്നതിനും ഖനനം ചെയ്യുന്നതിനും പഞ്ചായത്ത് താത്കാലികമായി സ്റ്റോപ്പ് മെമ്മോ നൽകിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഖനനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡുമായി ചേർന്ന് വിശദമായ സർവ്വേ നടത്തേണ്ടി വരുമെന്ന് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.
പട്ടാമ്പി കുളപ്പുള്ളി റോഡ് , നിള ഐ.പി.ടി റോഡ് എന്നിവിടങ്ങളിലെ കുഴികൾ പ്രത്യേകമായി വാടാനംകുറുശ്ശി, നിള സേവന ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ മാട് ജംഗ്ഷൻ വരെ അടയ്ക്കുന്നത് സംബന്ധിച്ച് ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. അതിന് പരിഹാരം ഉണ്ടാവണമെന്നും ജലജീവൻ മിഷനുമായി ബന്ധപ്പെട്ട തിരുവേഗപ്പുറ പഞ്ചായത്ത് ചെമ്പ്ര, കൈപ്പുറം പ്രദേശങ്ങളിൽ രണ്ടുമാസമായി കുടിവെള്ളം ലഭിക്കാത്ത വിഷയത്തിൽ നടപടി ഉണ്ടാവണമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ ആവശ്യപ്പെട്ടു. വിഷയത്തിൽ നടപടി സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |