കൊല്ലം: ഇരുവൃക്കകളും തകരാറിലായ ഇരുപത്തിയഞ്ചുകാരനായ അമൽ രാജീവ് നാടിനോട് കേഴുകയാണ്. എനിക്ക് കുറച്ച് നാൾ കൂടിയെങ്കിലും ജീവിക്കണം. അമലിന് വൃക്ക പങ്കിടാൻ അമ്മയുണ്ട്. എന്നാൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും പണമില്ല.
തെക്കേവിള മുണ്ടയ്ക്കൽ വി.കെ.പി ഹൗസിൽ അമൽരാജീവിന്റെ വൃക്കകൾ നാല് വർഷം മുമ്പേ തകരാറിലായിരുന്നു. ഒന്നരവർഷം മുമ്പ് തുടർച്ചയായ ഛർദ്ദിക്കൊപ്പം സന്ധിവേദനയും നീർക്കെട്ടുമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അന്ന് മുതൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തുകയാണ്.
ഇതിന് അയ്യായിരം മുതൽ ആറായിരം രൂപ വരെയാണ് ചെലവ്. കൂട്ടുകാരുടെയും ബന്ധുക്കളുടെയും കനിവിലാണ് ഇത്രയും നാൾ ഡയാലിസിസ് മുന്നോട്ടുകൊണ്ടുപോയത്. കടം വാങ്ങാത്ത അടുത്തപരിചയക്കാരും ബന്ധുക്കളും ബാക്കിയില്ല. ഇപ്പോൾ ശ്വാസംമുട്ടും ക്ഷീണവും കൂടുതൽ രൂക്ഷമായി. വൃക്ക മാറ്റിവയ്ക്കാതെ ഇനി അധികനാൾ മുന്നോട്ടുപോകാനാകില്ല.
കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും അമൽ എസ്.എൻ കോളേജ് ജംഗ്ഷനിലെ ഡി.ടി.പി സെന്ററിൽ ജോലിക്ക് പോകുന്നുണ്ട്. അവിടെ നിന്നുള്ള തുച്ഛമായ ശമ്പളമാണ് കുടുംബത്തിന്റെ ഏക വരുമാനം. ഡിഗ്രി വിദ്യാർത്ഥിയായ അനുജൻ ഭിന്നശേഷിക്കാരനാണ്. സ്വന്തമായി കിടപ്പാടമില്ല. വാടകവീട്ടിലാണ് താമസം. അമലിനും സഹോദരനും അമ്മയുടെ തണൽ മാത്രമാണുള്ളത്.
വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി അമൽ എസ്.ബി.ഐയുടെ പോളയത്തോട് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40358832842, ഐ.എഫ്.സി കോഡ്: എസ്.ബി.ഐ.എൻ 0070871. ഗൂഗിൾ പേ നമ്പർ: 8943115852.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |