മനില : ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് നാൽഗേ കൊടുങ്കാറ്റ്. തെക്കൻ പ്രവിശ്യകളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി 45 പേർ മരിച്ചു. 14 പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരും. മരണ സംഖ്യ 72 ആണെന്ന് നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് കൗൺസിൽ ആദ്യം അറിയിച്ചിരുന്നെങ്കിലും ഉടൻ തിരുത്തുകയായിരുന്നു.
ഈ വർഷം ഫിലിപ്പീൻസിൽ വീശിയടിച്ച 16-ാമത്തെ കൊടുങ്കാറ്റായ നാൽഗേയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. 10,000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിൽ വെള്ളിയാഴ്ചയാണ് നാൽഗേ ഫിലിപ്പീൻസ് തീരം തൊട്ടത്. ഏകദേശം 185,000 പേരെ ഇതുവരെ നാൽഗേ ബാധിച്ചെന്നാണ് കണക്ക്. വടക്ക് ലക്ഷ്യമാക്കി നീങ്ങുന്ന നാൽഗേ തലസ്ഥാനമായ മനിലയിൽ ശക്തമായ മഴയ്ക്ക് കാരണമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |