SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.02 AM IST

തിരുവഞ്ചൂരിന്റെ ഇച്ഛാശക്തിയ്ക്ക് ചിയേഴ്സ്.

ksrtc

ചുറ്റുവട്ടം. വി ജയകുമാറിന്റെ പ്രതിവാര പംക്തി

തിന്നുയുമില്ല തീറ്റിക്കുകയുമില്ല എന്ന മട്ടിൽ വർഷങ്ങളായി പണി പൂർത്തിയാക്കാൻ കഴിയാതെ ഇട്ടു തല്ലി കിടന്ന കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇച്ഛാശക്തിയ്ക്ക് ചിയേഴ്സ് വിളിക്കുകയാണ് നാട്ടുകാർ. വർഷങ്ങളായി നോക്കുകുത്തിപോലെ നിൽക്കുന്ന കോടിമത പാലം കൂടി ഇനി എങ്ങനെയെങ്കിലും ഒന്നു പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുകയാണ് നാട്ടുകാർ. 32 കോടി ചെലവഴിച്ചുള്ള ഷോപ്പിംഗ് കോപ്ലക്സായിരുന്നു വർഷങ്ങൾക്ക് മുമ്പ് കോട്ടയം കെ.എസ്.ആർ.സി സ്റ്റാൻഡിൽ നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത് . ഇതിനായി മണ്ണെടുപ്പ് പൂർത്തിയായി. താൽക്കാലിക സ്റ്റാൻഡ് കോടിമതയിൽ ആരംഭിച്ചു. പക്ഷെ പല കാരണങ്ങളാൽ നിർമ്മാണ ജോലികൾ മാത്രം മുന്നോട്ടു നീങ്ങിയില്ല. 20 ലക്ഷം ചതുരശ്ര അടിയിൽ നാല് നില കെട്ടിടത്തിൽ രണ്ട് മൾട്ടി പ്ലസുകളും 104 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാവുന്ന സമുച്ചയമായിരുന്നു യു ഡി എഫ് ഭരണ കാലത്തെ ആദ്യ പ്ലാൻ. സർക്കാർ മാറിയതോടെ ആദ്യ പ്ലാൻ പരണത്തായി .പിന്നെ രാഷ്ടീയവും കൂടി ചേർന്നതോടെ പണിയും സ്തംഭിച്ചു. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു ബന്ധപ്പെട്ടവർ കൈ മലർത്തി.അവിടെ നിന്നാണ് തിരുവഞ്ചൂർ രണ്ട് കോടിയിൽ താഴെ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ടെർമ്മിനൽ പൂർത്തിയാക്കിയത്. .

കോടികൾ ചെലവഴിച്ച് തിരുവനന്തപുരത്തും, തിരുവല്ലയിലും മറ്റും നിർമ്മിച്ച ബസ് ടെ‌ർമിനലുകളിൽ ബസ് കയറിയിറങ്ങണമെങ്കിൽ ഡ്രൈവർമാർ സകല ദൈവത്തെയും വിളിച്ചു താഴെയിറക്കണം. പുതുതായി നിർമിച്ച ഒരു സ്റ്റാൻഡിൽ പുതിയ സ്വിഫ്റ് ഓടിച്ചു കയറ്റിയ ശേഷം പുറത്ത് ഇറക്കാൻ ബസിന്റെ ഒരു വശവും കോൺക്രീറ്റ് തൂണിന്റെ ഒരു ഭാഗവും പൊളിച്ചു മാറ്റേണ്ടി വന്നു. അത്രയ്ക്കും "നിർമാണ വൈദഗ്ദ്ധ്യം" പുതിയ സ്റ്റാൻഡുകളിൽ കാണിച്ച് കെ എസ് ആർ ടി സി അധികൃതർ നാട്ടുകാരുടെ പരിഹാസ കഥാപാത്രമായി മാറിയത് കോട്ടയത്ത് ഉണ്ടായില്ല. ബസുകൾക്ക് സുഖമായി കയറിയിറങ്ങാം. ഒരേ സമയം പത്ത് ബസുകൾക്ക് ടെർമ്മിനലിന് മുന്നിൽ പാർക്ക് ചെയ്യാം. നാടോടിക്കാറ്റ് സിനിമയിൽ വിജയനോട് ദാസൻ പറയുന്നത് പോലെ ഈ ബുദ്ധി എന്താ നേരത്തേ തോന്നാത്തതെന്നാണ് കെ എസ് ആർ ടി സി അധികൃതരോട് നാട്ടുകാർ ചോദിക്കുന്നത്.

കോട്ടയത്ത് പല കാരണങ്ങളാൽ ഇട്ടുതല്ലി കിടക്കുന്ന പദ്ധതികൾ നിരവധിയാണ്. ഇതിൽ സ്റ്റാൻഡ് പണി പൂർത്തിയായി. വഴിമുടക്കിയായ ആകാശപാത പൊളിക്കണോ വേണ്ടയോ എന്ന ചോദ്യചിഹ്നവുമായി ഹൈക്കോടതി വരാന്തയിൽ നിൽക്കുന്നു. കോടികൾ ചെലവഴിച്ചതിനാൽ സമയബന്ധിതമായി പണി എങ്ങനെയും പൂർത്തിയാക്കണമെന്ന തീരുമാനം അടുത്ത ദിവസം ഉണ്ടായേക്കാം. പിന്നെയുള്ള കോടിമത പാലം പാതി പണിയുമായി എങ്ങുമെത്താതെ അന്തരീക്ഷത്തിൽ നിൽക്കുന്നു. ഇത് കൂടി ഒന്നു പൂർത്തിയാക്കണം. വികസന കാര്യത്തിൽ രാഷ്ട്രീയയത്തിനതീതമായി ചിന്തിക്കുന്ന മന്ത്രി വാസവൻ കൂടി താത്പര്യമെടുത്ത് ഇത് കൂടി ഒന്നു പൂർത്തിയാക്കി നാണക്കേട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.