പാലക്കാട്: കൃഷിക്ക് പിന്നാലെ കേരളത്തിലെ കൃഷിഭവനുകളും സ്മാർട്ടാകുന്നു. വിവിധ ജില്ലകളിലായി സ്വന്തമായി സ്ഥലമുള്ള 28 കൃഷിഭവനുകളാണ് ആദ്യഘട്ടത്തിൽ സ്മാർട്ടാകുക.
ഫ്രണ്ട് ഓഫീസ് സംവിധാനം, കൃഷിയിടങ്ങളുടെ ഡിജിറ്റൽ ഡാറ്റാ മാപ്പിംഗ്, ഇക്കോ ഷോപ്പ്, ബയോ ഫാർമസി, അഗ്രോ സർവീസ് സെന്റർ തുടങ്ങിയ സേവനകേന്ദ്രങ്ങളാണ് സ്മാർട്ട് കൃഷിഭവനുകളുടെ ഭാഗമായി ഒരുക്കുക. 10 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കുക. കൂടാതെ കൃഷിഭവനുകളെല്ലാം ഇ-ഓഫീസാക്കി മുഖം മാറ്റും. സ്മാർട്ട് കൃഷിഭവനുകളിൽ കോൾ സെന്ററും ഉന്നതതല പരിശീലന സംവിധാനങ്ങളുമുണ്ടാകും. ഒരുവർഷത്തിനകം നിർമ്മാണ ജോലികൾ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.
കർഷകരുടെ വരുമാനം കൂട്ടുന്നതിനാവശ്യമായ പദ്ധതി തയ്യാറാക്കുക, നടീൽവസ്തുക്കൾ ഉറപ്പാക്കുക, കർഷകന് തിരിച്ചറിയൽ കാർഡുകൾ നൽകുക എന്നിവയ്ക്കുപുറമേ കൃഷിഭവനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പ്രത്യേക കർമ്മ സംഘവും രൂപീകരിക്കും. ജൈവകൃഷി മിഷൻ രൂപവത്കരിച്ച് സ്മാർട്ട് കൃഷിഭവനുകളുമായി ബന്ധിപ്പിക്കും. കാർഷികോത്പന്നങ്ങൾക്ക് വിപണി കണ്ടെത്തൽ, പഴങ്ങളിൽ നിന്ന് വൈനുൾപ്പെടെ മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്നതിനുള്ള പരിശീലനം എന്നീ സൗകര്യങ്ങളും കൃഷിഭവനുകളിൽ ഒരുക്കും.
പദ്ധതിയുടെ ഭാഗമാകുന്ന കൃഷിഭവനുകൾ
തിരുവനന്തപുരം - മംഗലാപുരം, കരകുളം
കൊല്ലം - ആര്യങ്കാവ്, പറവൂർ
പത്തനംതിട്ട - അരുവാപ്പുറം, പുറമറ്റം
ആലപ്പുഴ -മാരാരിക്കുളം തെക്ക്, മുളക്കുഴ, ചേർത്തല തെക്ക്
കോട്ടയം - നീണ്ടൂർ, തൃക്കൊടിത്താനം
ഇടുക്കി - കൊക്കയാർ, കുന്നത്തടി
എറണാകുളം - കോട്ടുവള്ളി, മങ്ങാട്
തൃശൂർ - അയ്യന്തോൾ, കണ്ടാണശ്ശേരി
പാലക്കാട് - കൊടുമ്പ്, പട്ടാമ്പി
മലപ്പുറം - വണ്ടൂർ, തൃപ്പലങ്ങോട്
കോഴിക്കോട് - പനങ്ങാട്, പേരാമ്പ്ര
വയനാട് - തൊണ്ടേർനാട്
കണ്ണൂർ - ചെറുതാഴം, ചെറുപുഴ
കാസർകോട് - ബേഡഡുക്ക, കയ്യൂർ ചീമേനി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |