ന്യൂഡൽഹി: ബഹിരാകാശ മേഖല യുവാക്കൾക്കായി തുറന്നിട്ടിരിക്കുകയാണെന്നും പുതിയ അവസരങ്ങൾ സ്റ്റാർട്ട് അപ്പുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൻ കി ബാത്തിന്റെ 94-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഇതര കമ്പനികൾക്ക് ഇൻ- സ്പേസുമായുള്ള സഹകരണത്തിലൂടെ അവരുടെ ഉപഗ്രഹങ്ങളും മറ്റ് ഉപകരണങ്ങളും ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനുള്ള സൗകര്യം ലഭിക്കുന്നു. സ്റ്റാർട്ട് അപ്പുകൾ ഈ മേഖലയിൽ പുതിയ കണ്ടെത്തലുകളും സാങ്കേതിക വിദ്യകളും കൊണ്ടുവരുന്നതിനായി ശ്രമിച്ചുവരികയാണ്. ഇൻ- സ്പേസുമായുള്ള സഹകരണം ഈ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരും. അടുത്തിടെയാണ് നമ്മുടെ രാജ്യം ഒറ്റയടിക്ക് 36 സാറ്റലൈറ്റുകൾ ബഹിരാകാശത്ത് സ്ഥാപിച്ചത്. ദീപാവലിക്ക് ഒരു ദിവസം മുമ്പ് കൈവന്ന ഈ വിജയം യുവാക്കൾ രാജ്യത്തിന് നൽകിയ സ്പെഷ്യൽ ദീപാവലി ഗിഫ്റ്റ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൻകിട രാജ്യങ്ങളിലൊന്നായി ഇന്ത്യ മറിക്കഴിഞ്ഞു. സൗരോർജ്ജംകൊണ്ട് രാജ്യത്തെ നിർദ്ധനരുടെയും മദ്ധ്യവർഗ്ഗക്കാരുടെയും ജീവിതത്തിൽ എങ്ങനെ മാറ്റം വരുത്താമെന്ന പഠനത്തിലാണ് നാം. രാജ്യത്ത് പല മേഖലകളിലും സൂര്യോപാസനയുടെ മഹോത്സവമായ ഛഠ് പൂജ ആഘോഷിക്കുകയാണ്. നമ്മുടെ സംസ്കാരവും വിശ്വാസങ്ങളും പ്രകൃതിയുമായി എത്രമാത്രം ഗാഢമായ ബന്ധം പുലർത്തുന്നുവെന്നതിന് തെളിവാണ് സൂര്യോപാസന. ഈ മഹോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് മംഗളാശംസകൾ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |