ന്യൂഡൽഹി:കേരള ഗവർണർ സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന നീക്കങ്ങളെ ദേശീയ തലത്തിൽ നേരിടാൻ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ചർച്ച നടത്തും.
കേരളത്തിൽ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സർക്കാരുകളുടെ അധികാരത്തിലും ഗവർണർമാർ ഇടപെടുന്ന സാഹചര്യത്തിൽ, ദേശീയ തലത്തിൽ പ്രശ്നം ചർച്ചയാക്കാനാണ് സി.പി.എം തീരുമാനം. . കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ അവൈലബിൾ പി.ബിയും യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു. കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. ഇക്കാര്യത്തിൽ ഇന്ന് ഔദ്യോഗികമായ തീരുമാനമുണ്ടാകും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പി.ബിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിലും ഇന്നത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമാകും.
നടപ്പാക്കുന്നത് സുപ്രീം കോടതി വിധി:
തെറ്റുണ്ടെങ്കിൽ തിരുത്താം-ഗവർണർ
ന്യൂഡൽഹി:കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ടത് സുപ്രീം കോടതി വിധി നടപ്പാക്കാനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഇക്കാര്യത്തിൽ ഒരു വിവാദവുമില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുകയെന്നത് തന്റെ ഉത്തരവാദിത്വമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ, 11 വൈസ് ചാൻസലർമാരുടെ നിയമനം നിയമ വിരുദ്ധമാണ്. വി.സിമാരുടെ യോഗ്യതയിലല്ല,അവരെ നിയമിച്ച രീതിലാണ് ചട്ടലംഘനം കണ്ടെത്തിയതെന്നും ഡൽഹിയിൽ വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. താൻ പറയുന്നത് മുഴുവൻ ശരിയാണെന്ന് വാദിക്കുന്നില്ല. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താനും തയ്യാറാണ്. നിസാര തർക്കങ്ങൾക്ക് വേണ്ടി സമയം കളയാനില്ല. കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോകുന്നു. ആ സമയത്ത് ഒരു മന്ത്രി 25 പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം പാർട്ടി വർക്കർമാർക്ക് നൽകുന്നു. ഇത്തരം ജന വിരുദ്ധ നടപടികൾ കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് താൻ ചെയ്യുന്നതെന്നും ഗവർണർ വ്യക്തമാക്കി.
'കത്ത് കിട്ടി, നന്ദി"; ഗവർണർക്ക്
കണ്ണൂർ വി.സിയുടെ മറുപടി
കണ്ണൂർ: 'കത്ത് കിട്ടി, നന്ദി", വിശദീകരണമൊന്നും ചോദിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമയച്ച കത്തിന് കണ്ണൂർ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ നൽകിയ മറുപടിയാണിത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം തകർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന രീതിയിൽ വൈസ് ചാൻസലർ പ്രതികരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കത്തയച്ചത്. ഇതിനാധാരമായി ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്തയുടെ പകർപ്പും വച്ചിരുന്നു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി വഴി അയച്ച കത്തിൽ ഇതുസംബന്ധിച്ച് വിശദീകരണം ചോദിക്കുകയോ നിജസ്ഥിതി അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഇതേത്തുടർന്നാണ് 'കത്ത് കിട്ടി, നന്ദി" എന്നുമാത്രം മറുപടി നൽകിയതെന്ന് വി.സി പറഞ്ഞു.
'അപ്രീതി'വിവാദത്തിനിടെ രാജ്ഭവന്
ധനമന്ത്രിയുടെ 'പ്രീതി'യായി 75 ലക്ഷം
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 'അപ്രീതി' അറിയിച്ചെങ്കിലും രാജ്ഭവനിലെ ഇ-ഓഫീസിംഗിനും മറ്രുമായി ധനവകുപ്പ് ട്രഷറി നിയന്ത്രണം ഇളവ് ചെയ്ത് 75 ലക്ഷം രൂപ അനുവദിച്ചു.
ഗവർണറുടെ ഔദ്യോഗിക വസതിയും ഓഫീസും ഉൾപ്പെട്ട രാജ്ഭവനിൽ ഇ-ഓഫീസ്, കേന്ദ്രീകൃത നെറ്റ്വർക്കിംഗ് എന്നിവയ്ക്കായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. അപ്രീതി വിവാദത്തിൽ കടുത്ത ഗവർണർ - സർക്കാർ പോര് സൃഷ്ടിച്ച അസാധാരണ രാഷ്ട്രീയ പ്രതിസന്ധിക്കിടെ തുക അനുവദിച്ചത് ശ്രദ്ധേയമായി.
സാമ്പത്തിക പ്രതിസന്ധി കാരണം 25 ലക്ഷം രൂപയ്ക്ക് മേലുള്ള ബില്ലുകൾ പാസാക്കാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതു കാരണം രാജ്ഭവൻ ഇ-ഓഫീസിന് ബഡ്ജറ്റിൽ പ്രഖ്യാപിച്ച മുഴുവൻ തുക നൽകിയിരുന്നില്ല. ഈ തുക ആവശ്യപ്പെട്ട് സെപ്റ്റംബറിൽ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയെങ്കിലും ധനവകുപ്പിന്റെ പ്രത്യേക അനുമതി ഇല്ലാതെ അധിക തുക അനുവദിക്കാനാവില്ലായിരുന്നു.
കാര്യവട്ടം യൂണി. കാമ്പസിലെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനച്ചടങ്ങിൽ ധനമന്ത്രിയുടെ പ്രസംഗത്തിലെ പരാമർശമാണ് ഗവർണറെ ചൊടിപ്പിച്ചത്. ഈ മാസം 25നാണ് ധനമന്ത്രിയിൽ അപ്രീതിയറിയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിലാണ്. ഇരുവരും കേരള ഹൗസിൽ അടുത്ത മുറികളിലുണ്ടായിട്ടും പരസ്പരം കണ്ടില്ലെന്നാണ് വിവരം. സി.പി.എമ്മും ഇടതുമുന്നണിയും ഗവർണർക്കെതിരെ പോര് കടുപ്പിക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |