കൊച്ചി: സിന്തറ്റിക്ക് മയക്കുമരുന്ന് പിടിച്ചാൽ പൊലീസ് ആദ്യം ഓടുന്നത് ജുവലറികളിലേക്കും സ്വർണപ്പണയ സ്ഥാപനങ്ങളിലേക്കുമാണ്. മയക്കുമരുന്നും സ്വർണവുമായി എന്തുബന്ധമെന്ന് ചോദിക്കാൻ വരട്ടെ. സ്വർണം തൂക്കുന്ന ഡിജിറ്റൽ ത്രാസിനായാണ് ഈ നെട്ടോട്ടം.
പിടിച്ചെടുത്ത സിന്തറ്റിക്ക് മയക്കുമരുന്നിന്റെ തൂക്കം തിട്ടപ്പെടുത്തേണ്ട ക്ളാസ് -മൂന്ന് വിഭാഗത്തിൽപ്പെടുന്ന ഡിജിറ്റൽ ത്രാസ് നാർക്കോട്ടിക് സെല്ലൊഴികെ ലോക്കൽ സ്റ്റേഷനുകളിൽ ഇല്ല. പത്ത് മില്ലിഗ്രാമിൽ താഴെയുള്ള തൂക്കം ഉറപ്പാക്കാൻ ഇത്തരം ത്രാസ് വേണം. ഡിജിറ്റൽ ത്രാസിനായി സ്വർണക്കടകളിലും പണയസ്ഥാപനങ്ങളിലും പൊലീസെത്തി കാലുപിടിച്ചാലും പ്രധാന സാക്ഷികളായി കോടതി കയറേണ്ടി വരുമെന്നതിനാൽ ത്രാസ് വിട്ടുനൽകാൻ പലരും മടിക്കും. കോടതിയിൽ ഹാജരാക്കുന്ന ത്രാസ് തിരിച്ചുകിട്ടാൻ മാസങ്ങളെടുക്കും എന്നത് മറ്റൊരു വയ്യാവേലി !
സംസ്ഥാനത്തെ മിക്ക എക്സൈസ് സ്റ്റേഷനുകളിലും ഡിജിറ്റൽ ത്രാസുകളുണ്ട്. ഇതിന് 6000 മുതൽ 20000 വരെ രൂപ വിലവരും. ഒന്നു മുതൽ പത്ത് ഗ്രാം വരെ തൂക്കാവുന്ന, പഴയ സ്വർണപ്പണിക്കാർ ഉപയോഗിക്കുന്ന സാധാരണ ത്രാസാണ് ഇപ്പോഴും പൊലീസ് സ്റ്റേഷനുകളിലുള്ളത്. പത്ത് ഗ്രാമിൽ കൂടുതൽ തൂക്കാനും പുറത്തുനിന്നുള്ളവരുടെ സേവനം വേണം.
മയക്കുമരുന്ന് പിടികൂടിയാൽ തഹസിൽദാരെയും ജനപ്രതിനിധികളെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി ത്രാസെത്തിച്ച് അളന്ന് സീൽവയ്ക്കണം. കവറിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ത്രാസ് നൽകിയ ആൾ ഉൾപ്പെടെ മറ്റു മൂന്ന് പേരും ഒപ്പുവയ്ക്കണമെന്നുമാണ് ചട്ടം.
സിന്തറ്റിക് മയക്കുമരുന്നുകൾ
എം.ഡി.എം.എ : 0.5 ഗ്രാം, എൽ.എസ്.ഡി : 0.002 ഗ്രാം അളവുകളിൽ കൂടുതൽ കൈവശം വച്ചാൽ ജാമ്യമില്ലാ കേസാണ്. അഞ്ചോ ആറോ സ്റ്റാമ്പുണ്ടെങ്കിലേ 0.002 ഗ്രാം എൽ.എസ്.ഡിയാകൂ. ഒരു സ്റ്റാമ്പിന് 1000-1500 രൂപയാണ് . എം.ഡി.എം.എ ഗ്രാമിന് 3000-4000 രൂപയാകും.
സീൽ ചെയ്ത ത്രാസേ അംഗീകരിക്കൂ
ലീഗിൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സീൽ ചെയ്ത ത്രാസ് മാത്രമേ കോടതി അംഗീകരിക്കൂ. സ്വർണപ്പണയ വ്യാപാരികളും ജുവലറി ഉടമകളും ത്രാസ് കൃത്യമായി പുതുക്കുന്നതാണ് പൊലീസ് ഇവരെ ആശ്രയിക്കാൻ പ്രധാനകാരണം. ഇവർ സാക്ഷികൂടിയാകുമ്പോൾ കേസും മുറുകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |