കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന ഡിജിറ്റൽ റീസർവേ നവകേരള നിർമ്മിതിയിൽ നിർണായക ചുവടുവയ്പാവുകയാണ് . നാലുവർഷം കൊണ്ട് കൈവശത്തിന്റേയും ഉടമസ്ഥതയുടേയും അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കാഡുകൾ തയ്യാറാക്കി സമഗ്രഭൂരേഖ തയ്യാറാക്കുകയാണ് ലക്ഷ്യം.
നിലവിലുള്ള 1666 വില്ലേജുകളിൽ 911 വില്ലേജുകളിൽ മാത്രമാണ് 56 വർഷത്തിനുള്ളിൽ റീസർവേ നടന്നിട്ടുള്ളത്. ഇതിലും 91 വില്ലേജുകളിൽ മാത്രമാണ് ഡിജിറ്റലായി സർവേ നടന്നത്. ബാക്കി എല്ലാ വില്ലേജുകളും പരമ്പരാഗത സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് സർവേ നടത്തിയവയാണ്. ഈ രീതി തുടർന്നാൽ റീസർവേ പൂർത്തീകരിക്കാൻ ഇനിയും അൻപതുവർഷം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ''എന്റെ ഭൂമി"" എന്ന പേരിൽ ഡിജിറ്റൽ സർവേ ആരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. നിലവിൽ ഡിജിറ്റലായി സർവേ നടന്ന 91 വില്ലേജുകളിലും ഡിജിറ്റൽ സർവേ നടപടികൾ പുരോഗമിക്കുന്ന 25 വില്ലേജുകളിലും ഒഴികെ ഇതിനകം പരമ്പരാഗത സർവേ നടത്തിയതടക്കമുള്ള 1550 വില്ലേജുകളിലും നാല് വർഷത്തിനകം ഡിജിറ്റലായി സർവേ നടത്താനാണ് ലക്ഷ്യം.
അത്യാധുനിക സർവേ ഉപകരണങ്ങളായ CORS (Continuously Operating Reference Stations), RTK-Rover (Real Time Kinematic Rover), റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും സർവേ നടത്തുന്നത്. സംസ്ഥാനത്ത് പത്തു ശതമാനം വരുന്ന തുറസായ പ്രദേശങ്ങളിൽ ഡ്രോൺ അധിഷ്ഠിത സർവേ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ജി.പി.എസ് ടവറാണ് (CORS). സാറ്റലൈറ്റിൽ നിന്നും ലഭിക്കുന്ന സിഗ്നലുകളുടെ അടിസ്ഥാനത്തിൽ COR സ്റ്റേഷനിൽ നിന്നുള്ള സിഗ്നലുകൾ കൂടി പ്രയോജനപ്പെടുത്തി ഭൂമിയുടെ കൃത്യമായ സ്ഥാനം നിർണയിക്കാനാണ് Real Time Kine- matic (RTK) മെഷീനുകൾ ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ മെഷീനുകളാണ് റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ. ഈ ഉപകരണങ്ങൾ വഴി വിസ്തീർണം കണക്കാക്കി ഭൂമിയുടെ രേഖാചിത്രം തത്സമയം ഭൂവുടമസ്ഥന് നൽകാനാവും. സർവേ വകുപ്പ് ഭൂമി സംബന്ധിച്ച അന്തിമ രേഖ റവന്യൂവകുപ്പിന് കൈമാറും മുൻപ് തന്നെ കരട് ഭൂവുടമയ്ക്ക് കാണാനും പരാതികളുണ്ടെങ്കിൽ ഉന്നയിക്കാനും അവസരം ലഭിക്കും. ഇതിലൂടെ സർവേ പൂർത്തീകരണത്തിന് ശേഷമുള്ള പരാതികൾ ഒഴിവാക്കാം.
റെവന്യൂ, സർവേ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളാണ് പ്രധാനമായും ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ഡിജിറ്റൽ സർവേ പദ്ധതി പൂർത്തിയാകുന്നതോടെ ഈ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സംയോജിപ്പിച്ച് ഏകജാലക ഓൺലൈൻ സംവിധാനമായി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും ഇതോടെ പൂർണമായും സുതാര്യമാകും. ഇതിനായി'എന്റെ ഭൂമി" എന്ന സമഗ്രമായ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. www.entebhoomi.kerala.gov.in എന്ന വെബ് സൈറ്റിൽ പൊതുജനങ്ങൾക്ക് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതും തുടർന്ന് ലഭ്യമാകുന്ന യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് തങ്ങളുടെ വിവരങ്ങൾ വില്ലേജ് രേഖകളിൽ ReLIS ഡാറ്റയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉടമസ്ഥാവകാശമുള്ള ഭൂമിയുടെ വിവരങ്ങൾ ReLIS രേഖകളിൽ ഉൾപ്പെട്ടിട്ടില്ലെന്നോ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു എന്നോ ശ്രദ്ധയിൽപ്പെട്ടാൽ കരം തീരുവ, പട്ടയം/ആധാരം/കോടതി ഉത്തരവ് തുടങ്ങിയ അവകാശരേഖകളുടെ പകർപ്പുകൾ സഹിതം വിവരം അറിയിക്കാനുള്ള സംവിധാനവും പോർട്ടലിൽ നൽകിയിട്ടുണ്ട്.
ഡിജിറ്റൽ സർവേ സംബന്ധിച്ച നടപടികളിൽ ജനങ്ങളെ ബോധവത്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സർവേ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സർവേയ്ക്ക് മുന്നോടിയായി തങ്ങളുടെ ഭൂമിയുടെ അതിർത്തികൾ വ്യക്തമായി കാണുന്നവിധം തെളിച്ചിടുക, അതിർത്തികളിൽ വ്യക്തമായ അടയാളങ്ങളില്ലെങ്കിൽ സർവേയ്ക്ക് മുമ്പ് തന്നെ അവ സ്ഥാപിക്കുക എന്നീ കാര്യങ്ങളിൽ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. മുൻകാല സർവേ പ്രവർത്തനങ്ങളിൽ ഭൂവുടമസ്ഥരുടെ സാന്നിദ്ധ്യമില്ലാതിരുന്നതും ദീർഘകാലത്തിന് ശേഷം റെക്കാഡുകൾ പരസ്യപ്പെടുത്തി നടപടികൾ സ്വീകരിച്ചതും പരാതികൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഡിജിറ്റൽ റീസർവേ ഭൂവുടമസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് നടത്തുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്താൻ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും സർവേ സഭ എന്ന പേരിൽ ഗ്രാമസഭകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട സർവേയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളിൽ സർവേ സഭകൾ പൂർത്തിയായിക്കഴിഞ്ഞു. ഡിജിറ്റൽ സർവേയുടെ പ്രാധാന്യവും പദ്ധതിയിൽ ജനങ്ങളുടെ പങ്കും ഡിജിറ്റൽ സർവേ പദ്ധതിയുടെ ഗുണങ്ങളും വിശദീകരിച്ച് വ്യക്തമായ മാർഗരേഖയും സർവേ സഭകളിൽ നൽകിയിട്ടുണ്ട്. സർവേ സഭകൾക്ക് ലഭിച്ച വൻ ജനപങ്കാളിത്തം തന്നെ ഡിജിറ്റൽ സർവേ പദ്ധതിയെ ജനങ്ങൾ ഉൾക്കൊണ്ടതിന്റെ തെളിവാണ്.
സ്വന്തം ഭൂമിയുടെ കൃത്യമായ അളവും, തർക്കമില്ലാത്ത അവകാശവും പൗരന്റെ അവകാശമാണ്. ഭൂമിയുടെ കൈവശമാണ് ഉടമസ്ഥതയുടെ അടിസ്ഥാനം. നിലവിൽ ഉടമസ്ഥതയുള്ള ഭൂമിയോടൊപ്പം സർക്കാർ ഭൂമിയല്ലാത്തതും തർക്കമില്ലാത്ത കൈവശത്തോടു കൂടിയതുമായ അധിക വിസ്തീർണംം കാണുന്ന സാഹചര്യത്തിൽ അതിനുകൂടി ഉടമസ്ഥത നൽകുന്ന നിയമം സംസ്ഥാനത്ത് നിലവിലില്ല. ഇത്തരത്തിലുള്ള കൈവശങ്ങൾക്ക് കൂടി ഉടമസ്ഥത നൽകുന്ന ഒരു സെറ്റിൽമെന്റ് ആക്ട് സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ സ്വന്തം ഭൂമിയുടെ ഉടമസ്ഥത തെളിയിക്കേണ്ട ബാദ്ധ്യത അതത് ഭൂവുടമസ്ഥർക്കാണ്. എന്നാൽ ഡിജിറ്റൽ സർവേ രേഖകൾ അന്തിമമാകുന്നതോടു കൂടി ഭൂരേഖകൾ ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ചുള്ള ഒരു കൺക്ലൂസീവ് പ്രൂഫ് ആകുന്ന തരത്തിലുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തുന്ന കാര്യവും സജീവ പരിഗണനയിലാണ്. ഇത്തരത്തിൽ ഒരു സെറ്റിൽമെന്റ് ആക്ട് വരുന്നതോടു കൂടി ഭൂമിസംബന്ധമായ വ്യവഹാരങ്ങൾ ഒരു പരിധി വരെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിജിറ്റൽ സർവേയിലൂടെ ലഭിക്കുന്ന ഭൂമിയുടെ ടോപ്പോഗ്രാഫിക് വിവരങ്ങൾ അടങ്ങുന്ന ഈ സമഗ്രരേഖ കേരളത്തിന്റെ ഭാവി വികസനത്തിനും ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖയായിരിക്കും. കേരളത്തിലെ ഭൂമി ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി സേവനങ്ങളെല്ലാം ഓൺലൈൻ ആക്കി പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്ന ഈ ഘട്ടത്തിൽ ഏവരുടെയും പിന്തുണയും സഹകരണവും സർക്കാരിന് ആവശ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |