റിയോ ഡി ജനീറോ : ലാറ്റിനമേരിക്ക ആകാംഷയോടെ കാത്തിരിക്കുന്ന ബ്രസീൽ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സർവേ ഫലങ്ങൾ ശരിവച്ച് ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമോ അതോ തീവ്ര വലതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ജെയ്‌ർ ബൊൽസൊനാരോ അട്ടിമറി വിജയം നേടുമോ എന്ന് ഇന്ന് രാവിലെ തന്നെ വ്യക്തമാകും. ഇന്നലെ വൈകിട്ട് 4.30ന് തുടങ്ങിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ട് വോട്ടെടുപ്പ് ഇന്ന് പുലർച്ചെ 1.30നാണ് അവസാനിച്ചത്. പുലർച്ചെ 2.40ഓടെ 32 ശതമാനം വോട്ട് എണ്ണിയപ്പോൾ 51 ശതമാനവുമായി ബൊൽസൊനാരോ മുന്നിലായിരുന്നു. 49 ശതമാനമായിരുന്നു ലൂലയ്ക്ക്.
രാവിലെ 10.30ഓടെ പുതിയ പ്രസിഡന്റ് ആരാണെന്ന് വ്യക്തമായിരിക്കും. ലൂലയ്ക്ക് 52 ശതമാനം വോട്ട് ലഭിക്കുമ്പോൾ ബൊൽസൊനാരോയ്ക്ക് 48 ശതമാനം ലഭിക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന അഭിപ്രായ സർവേയിലുള്ളത്. അതേ സമയം, വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബൊൽസൊനാരോ മുന്നിലെത്തിയത് ലൂലയുടെ അനുയായികൾക്കിടെയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഒക്ടോബർ 2ന് നടന്ന ആദ്യ റൗണ്ടിൽ ആർക്കും ഭൂരിപക്ഷമായ 50 ശതമാനത്തിലേറെ വോട്ട് നേടാൻ കഴിയാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് നീങ്ങിയത്. ആദ്യ റൗണ്ടിൽ ലൂലയ്ക്ക് 48.4 ശതമാനവും ബൊൽസൊനാരോയ്ക്ക് 43.2 ശതമാനവും വോട്ടാണ് ലഭിച്ചത്. ജനുവരി 1ന് പുതിയ പ്രസിഡന്റ് അധികാരമേൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |