ലണ്ടൻ : ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പത്നിയും ക്വീൻ കൺസോർട്ടുമായ കാമില സഞ്ചരിച്ചിരുന്ന വിമാനത്തിന് പക്ഷിയിടിച്ച് തകരാർ സംഭവിച്ചതായി റിപ്പോർട്ട്. ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്.
ബംഗളൂരുവിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് സഞ്ചരിക്കവെയായിരുന്നു സംഭവമെന്നാണ് വിവരം. ബ്രിട്ടീഷ് എയർവേയ്സിന്റെ ബോയിംഗ് 777 - 200 ഇ.ആർ വിമാനത്തിന്റെ മുൻഭാഗത്താണ് കേടുപാടുണ്ടായത്. എന്നാൽ ആർക്കും പരിക്ക് കൂടാതെ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് തന്നെ ലാൻഡ് ചെയ്തു.
അതേസമയം, ബക്കിംഗ്‌ഹാം പാലസ് വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ആയുർവേദ, പരമ്പരാഗത ചികിത്സയുടെ ഭാഗമായി ബംഗളൂരുവിലെ 'സൗഖ്യ" വെൽനെസ് സെന്ററിൽ ഒക്ടോബർ 20നാണ് കാമിലയും സംഘവും എത്തിയത്. വർഷങ്ങളായി കാമില ഇവിടം സന്ദർശിക്കാറുണ്ട്. വെള്ളിയാഴ്ചയാണ് 75കാരിയായ കാമില ബ്രിട്ടണിലേക്ക് തിരിച്ചത്. ലണ്ടനിലെ ലാൻഡിംഗിന് തൊട്ടുമുമ്പാണ് പക്ഷി വിമാനത്തിൽ ഇടിച്ചതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |