ലണ്ടൻ : മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് വേണ്ടി പ്രവർത്തിക്കുന്ന ഏജന്റുമാരെയാണ് ഹാക്കിംഗിന് പിന്നിൽ സംശയിക്കുന്നത്. ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ലിസ് വിദേശകാര്യ മന്ത്രിയായിരുന്ന കാലയളവിലെ ഫോൺ രേഖകൾ ചോർത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. യു.കെ സർക്കാർ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
അന്താരാഷ്ട്ര സഖ്യ കക്ഷികളുമായി ലിസ് നടത്തിയ അതീവ രഹസ്യ സ്വഭാവമുള്ള ചർച്ചകളും സുഹൃത്തും പാർട്ടി നേതാവുമായ ക്വാസി ക്വാർടെംഗുമായി നടത്തിയ സംഭാഷണങ്ങളും ചോർത്തപ്പെട്ടവയിലുണ്ടെന്നാണ് റിപ്പോർട്ട്. സെപ്തംബറിൽ പ്രധാനമന്ത്രിയായ ലിസ് ക്വാർടെംഗിനെ ധനമന്ത്രിയായി നിയമിക്കുകയും രാജ്യത്തിന്റെ സാമ്പത്തികനില താളംതെറ്റിയതോടെ പുറത്താക്കുകയും ചെയ്തിരുന്നു.
ആയുധം കൈമാറൽ ഉൾപ്പെടെ യുക്രെയിൻ അധിനിവേശവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചർച്ചകളും ചോർത്തപ്പെട്ട സന്ദേശങ്ങളിലുണ്ടെന്നാണ് സൂചന. ബോറിസ് ജോൺസന്റെ രാജിയ്ക്ക് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ ഹാക്കിംഗിനെ പറ്റി സർക്കാർ അറിഞ്ഞെന്നും മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നു.
അന്ന് തിരഞ്ഞെടുക്കപ്പെട്ട ലിസ് കഴിഞ്ഞാഴ്ചയാണ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. അതേ സമയം, ഹാക്കിംഗിന് പിന്നിൽ റഷ്യയാണെന്ന് സംശയിക്കാനുള്ള കാരണം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. വിഷയത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |