ന്യൂഡൽഹി: എൻഫോഴ്സ്മെന്റ്റ് കേസിൽ മലയാള മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇഡി കേസിൽ ലഖ്നൗ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യുഎപിഎ കേസിൽ നേരത്തെ സുപ്രീം കോടതി ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന് ജയിലിൽ തന്നെ തുടരേണ്ടി വരും. കലാപശ്രമം ആരോപിച്ച് യു.പി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ മുതൽ 2 വർഷമായി ജയിൽ വാസം അനുഭവിച്ച് വരികയാണ്.
ഹത്രസ് ബലാൽസംഗ കേസിലെ ഇരയുടെ വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ 2020 ഒക്‌ടോബർ 19ന് ആയിരുന്നു അഴിമുഖം ന്യൂസ് പോർട്ടലിന്റെ റിപ്പോർട്ടറായ സിദ്ദിഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും കലാപ ഗൂഢാലോചന ആരോപിച്ച് മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. ചീഫ് ജസ്‌റ്റിസ് യു.യു ലളിത്, എസ്.രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ മാസം യുഎപിഎ കേസിൽ കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എല്ലാ മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹത്രസ് പെൺകുട്ടിയ്‌ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയാണ് കാപ്പൻ ചെയ്‌തതെന്നും ഇത് നിയമത്തിന് മുന്നിൽ കുറ്റകരമാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. തുടർന്ന് ഒരു ലക്ഷം രൂപയ്ക്കും ആൾ ജാമ്യത്തിലുമാണ് സിദ്ദിഖ് കാപ്പന് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
അതേസമയം പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുളളയാളാണ് കാപ്പനെന്നും പിഎഫ്‌ഐയ്‌ക്ക് ലഭിച്ചിരുന്ന ഫണ്ടിംഗ് നിന്നത് കാരണം ഹത്‌റസിലെത്തി ഈ സംഭവമുപയോഗിച്ച് സമൂഹത്തിൽ അസ്ഥിരതയുണ്ടാക്കാനായിരുന്നു കാപ്പന്റെ ശ്രമമെന്ന് യു.പി പൊലീസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെഠ്‌മലാനി വാദിച്ചു. 5000 പേജുളള കുറ്റപത്രത്തിൽ പൊലീസ് ഇക്കാര്യം പ്രത്യേകം പറയുന്നുണ്ട്. സിദ്ദിഖ് കാപ്പന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഹാരിസ് ബീരാനുമാണ് ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |