തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായുളള സമരത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ ലോംഗ് മാർച്ചിൽ കൈകോർത്ത് ബിജെപിയും സിപിഎമ്മും. സിപിഎമ്മിനുവേണ്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപിയ്‌ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് വി.വി രാജേഷുമാണ് സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന മാർച്ചിൽ പങ്കെടുത്തത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാലങ്ങളായി ആലോചിച്ചും ചർച്ച നടത്തിയും രൂപം കൊടുത്ത പദ്ധതിയാണിതെന്നും ഇരുനേതാക്കളും അറിയിച്ചു. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങൾക്ക് എതിരായ സമരങ്ങളെ സിപിഎം പിന്തുണയ്‌ക്കുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുളള പദ്ധതിയാണെന്ന് വി.വി രാജേഷ് അഭിപ്രായപ്പെട്ടു. വിഎസ്‌ഡിപി നേതാക്കളും ഈ മാർച്ചിൽ പങ്കെടുത്തിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായുളള ബഹുജന കൂട്ടായ്‌മ വളർത്തിയെടുത്ത് തുറമുഖ വിരുദ്ധ സമരത്തിനെ പ്രതിരോധിക്കാനാണ് ഈ കൂട്ടായ്‌മ കൊണ്ട് ലക്ഷ്യമിടുന്നത്.
അതേസമയം തുറമുഖ നിർമ്മാണത്തിന് തടസമയാതെല്ലാം പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതിയും ഇന്ന് ഉത്തരവിട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജിയിൽ ജസ്‌റ്റിസ് അനു ശിവറാമാണ് ഈ ഉത്തരവിട്ടത്. ഇത് പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സമരത്തിന്റെ നൂറാം ദിവസം കരയിലും കടലിലുമായി കടുത്ത അക്രമം നടന്നതായാണ് കമ്പനി കോടതിയെ അറിയിച്ചത്. വളളം കത്തിച്ചടക്കം പ്രതിഷേധം തുറമുഖത്തെ എതിർക്കുന്നവർ നടത്തിയിരുന്നു. എന്നാൽ ബഹുജന പ്രക്ഷോഭമാണ് നടക്കുന്നതെന്നും തീരുമാനമെടുക്കാൻ രണ്ട് ദിവസത്തെ സമയം വേണമെന്നും പ്രതിഷേധക്കാർ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |